2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

നീയും ഞാനും


നീ വരുന്നിതാ നിന്റെ സ്വപ്‌നങ്ങളില്‍
നീലരാവിന്‍ നിലാവുപോലാഴ്ന്നു ഞാന്‍
നിന്റെ നിര്‍വൃതിത്തേന്‍ നുകര്‍ന്നെന്നുമീ
നിത്യസംഗീത സാന്ദ്രഭാവങ്ങളായ്!

എന്റെ കല്പനാലാസ്യമേ, എന്നില്‍ നീ
എന്നുമിങ്ങുവന്നാത്മഹര്‍ഷങ്ങളാം
അക്ഷരച്ചാര്‍ത്തണിഞ്ഞു, രാഗാര്‍ദ്രമാം
അക്ഷയാനന്ദമാക്കി മാറ്റീടുമോ?

നീ നിലാവിന്ന്, നിന്റെ മൗനത്തിലെന്‍
നിത്യസൗഗന്ധികസ്വപ്‌നമിന്ന്, നീ
യെന്നിലെത്തിയുണര്‍ന്നു പാടുന്നിതാ:
''എന്നുമെന്റെ 'നീ' എന്നിലുണ്ടോര്‍ക്കണം!''

നിന്നിലുണ്ടു ഞാനെന്നറിയുന്ന നീ
എന്തിനിങ്ങനെയന്യനാ, യന്യമാ-
മെങ്ങുനിന്നോ വിദൂരസംവേദന-
മാണു ഞാനെന്നു ചൊന്നിടുന്നിങ്ങനെ?

''എന്നുമീവിധം പാടുമ്പൊഴിങ്ങിതാ
ഏകതാനത, വൈവിധ്യപൂര്‍ണമാം
ജീവിതം കണ്ടിടാന്‍ മറക്കുന്നു, നീ
എന്നിലെന്നപോലെങ്ങെങ്ങുമുള്ളവന്‍!

എന്തുമാത്രം കുറിക്കുന്നു? വായുവില്‍
എത്ര പാട്ടുകള്‍ നീയൊഴുക്കുന്നു? ഞാന്‍
എന്റെ കോടിഭാവങ്ങളും കാണുവാന്‍
നിന്നെ സൃഷ്ടി, ച്ചിതോര്‍മ്മിച്ചു പാടുക!

വിശ്വഭാവങ്ങളെല്ലാം - പരസ്പരം
സര്‍വതും പൂരകങ്ങളാകുന്നതിന്‍
വശ്യഭാവങ്ങളും - പകര്‍ത്തീടുവാന്‍
ജന്മമെന്നറിഞ്ഞാട്ടെ, പാട്ടിങ്ങിനി!''
                                          1 4 ജൂണ്‍ 2 0 1 0  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ