2013, ഏപ്രിൽ 23, ചൊവ്വാഴ്ച

മാതൃദര്‍ശനം

1983-ഏപ്രിലില്‍ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിത.  
'ദര്‍ശനഗീതങ്ങള്‍ എന്ന എന്റെ കവിതാസമാഹാരത്തിന് നിത്യചൈതന്യയതി എഴുതിയ അവതാരികയില്‍ അതിനെപ്പറ്റി പരാമര്‍ശിക്കുന്ന ഭാഗമാണ് ആദ്യം:

അടുത്ത കവിത 'മാതൃദര്‍ശന'മാണ്. ആധുനികന്റെ വ്യവഹാരത്തിലുള്ള ശാസ്ത്രവും ഭാഷയുമെല്ലാം മൂല്യശോഷണം വന്നവയാണ്. എന്നാല്‍ അവന്റെ ജീവിതത്തിന് അവസാനമില്ലാതെ ഊര്‍ജം പകര്‍ന്നുകൊടുക്കുന്ന ഒരു മൂല്യസ്രോതസ്സുണ്ട്. അത് മണ്ണിന്റെ ആഴത്തിലിരിക്കുന്ന നീരുറവ പോലെ അവന്റെ ബാഹ്യചക്ഷുസ്സിനു കാണാന്‍ കഴിയാത്ത ഒരു നിധികുംഭമായിരിക്കുന്നതേയുള്ളു.  

അങ്ങനെയൊന്നുണ്ടെന്നറിഞ്ഞവന്‍ അതിനെ വിലപ്പെട്ട മിത്ത് എന്നു വിളിക്കുന്നു. എന്നാല്‍, വ്യവഹാരബുദ്ധിമാത്രമുള്ളവന്‍ മിത്തിനുകൊടുക്കുന്ന വ്യാഖ്യാനം കള്ളമെന്നാണ്. വേരറ്റുപോയിട്ടില്ലാത്ത ഏതൊരുവന്റെയും ഉള്ളില്‍ ഉറഞ്ഞുതുള്ളുവാനിടയുള്ള ഒരു മിത്താണ് ഈ കവിതയുടെ നിശ്വാസമായിരിക്കുന്നത്

ഇത് ഒരു ദേശത്തിന്റെയോ ജനതയുടെയോ മാത്രം ഹൃദയം ഞെരിക്കുന്ന കഥയല്ല. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന കണ്ണുനീരും കദനഭാരവും ചുടുനിണം വീഴ്ത്തുവാനുള്ള ആവേശവും ഗതിമുട്ടി നിസ്സഹായതയില്‍ ആര്‍ത്തുവിളിക്കുന്ന ശബ്ദവും ഞാന്‍ ഈ ഭൂമണ്ഡലത്തിന്റെ പല ഭാഗങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഉട്ട, കോളറാഡോ, അരിസോണ, ന്യൂ മെക്‌സിക്കോ എന്നീ നാലു സ്‌റ്റേറ്റുകള്‍ ഒന്നുചേരുന്ന ഒരിടമുണ്ട്. അതിനെ The four corners (നാലു മൂലകള്‍) എന്നു വിളിച്ചുപോരുന്നു. ഈ നാലു സ്‌റ്റേറ്റുകളിലെയും ഗവര്‍ണര്‍മാരുടെ പൂര്‍ണമായ അനുമതിയോടുകൂടി അമേരിക്കയിലെ ആദിവാസികളായ റെഡ് ഇന്ത്യന്‍സിന്റെ ഭൂമി വലിയ വ്യവസായ ഉടമകള്‍ കയ്യേറി അവിടെനിന്ന് അണുവായുധങ്ങള്‍ക്കും ആണവനിലയങ്ങള്‍ക്കും ആവശ്യമായ യുറേനിയം ഖനനംചെയ്യുന്നു. എന്നുമാത്രമല്ല, അതില്‍നിന്നു വമിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യംകൊണ്ടു ദൂഷിതമായ വിഷം കലര്‍ന്ന ജലം, ദൂഷിതമായിത്തീര്‍ന്ന ആഹാരം ഇവകൊണ്ട് ഇപ്പോള് നൂറുകണക്കിനു സാധുക്കള്‍ കാന്‍സര്‍രോഗം വന്ന് കടുത്ത വേദനയനുഭവിച്ച് പിടഞ്ഞു മരിക്കുന്നു. അവിടെ രോഷാകുലരായിത്തീര്‍ന്ന ആദിവാസികള്‍മാത്രമല്ല, മറ്റു മനുഷ്യസ്‌നേഹികളും ഈ 'മാതൃദര്‍ശന'ത്തില്‍ കാണുന്നതുപോലെ ഉറഞ്ഞുതുള്ളി, പ്രതികാരവാഞ്ഛയുള്ളവരായി ആക്രോശിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. അതിനെ ചിത്രീകരിക്കുന്ന അത്യന്തം ഹൃദയസ്പൃക്കായ ഒരു ഡോക്കുമെന്ററിയാണ് റ്റോബിയുടെ 'Four Courners' എന്ന ചലച്ചിത്രം. അതിന് 12 അന്തര്‍ദേശീയ അവാര്‍ഡുകിട്ടി. എന്നാല്‍ ഖനനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യര്‍ മരിച്ചുകൊണ്ടുമിരിക്കുന്നു.  

ഇതിന്റെതന്നെ പതിപ്പുകളാണ് ആസ്‌ട്രേലിയായില്‍ അബോറിജിനികള്‍ക്കുംഇന്ത്യയില്‍ആദിവാസികള്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവം. ഇത്ര ആഗോളവ്യാപ്തിയുള്ള ഒരു വിഷയത്തെ മിഥ്യയല്ലാത്ത മിത്തും നഗ്നസത്യവും കലര്‍ത്തി ഇവിടെ പാടിയിരിക്കുന്നത് ബോധപൂര്‍വമെഴുതിയ ഒരു കവിതയാണെന്ന് എനിക്കു തോന്നുന്നില്ല. 'അമ്മ' എന്ന് ഇവിടെ വിളിക്കുന്ന പ്രകൃതീശ്വരി ജോസാന്റണിയെ ഒരു നിമിത്തമാക്കി അദ്ദേഹത്തിന്റെ തൂലികയില്‍ക്കൂടി പ്രകാശിപ്പിക്കുന്ന ഒരു ഉറഞ്ഞുതുള്ളലാണ്, ഇക്കവിത.
ആശ്വസിക്കപ്പെടാനാവാത്ത ഈ ലോകത്തിന്റെ വിതുമ്പല്‍ അതിലുണ്ട്


മാതൃദര്‍ശനം
പൂക്കോട്ടുമലമുകളി, ലമ്മതന്‍ ഹൃത്തിലായ്
ശിവരാത്രി, യഗ്നിയാളുന്നു!
കാടിന്റെ സന്തതികളാടാതുറഞ്ഞിടവെ
മൂപ്പനൊരു പാട്ടു പാടുന്നു:
''അമ്മയുടെ ചെറുമക്കളമ്മിഞ്ഞയുണ്ടിവിടെ
ഇന്നലെവരെ കഴിഞ്ഞല്ലോ!
അമ്മയെപ്പുതുവസ്ത്രമണിയിക്കുവാനെന്നു
ചൊന്നാണു ചേട്ടനിവിടെത്തി.
'എന്നിട്ടു ചേട്ടനവിടെന്തുചെയ്യുന്നു?'
അമ്മയുടെ മരവുരികളെല്ലാമഴിപ്പൂ!

അമ്മയ്ക്കു ചേരില്ല പുതുമോടി' - ചൊന്നേന്‍:
കേള്‍ക്കാതെ പുതുമുലക്കച്ചയണിയിപ്പൂ!!
'അമ്മ കോപിക്കു'മെന്നേന്‍ ചൊന്ന നേരം
ചേട്ടത്തമോടെ ചൊന്നീടുന്നു ചേട്ടന്‍:
'ഇളയവര്‍ നിങ്ങള്‍ക്കറിവു കുറവല്ലോ,
നാഗരിക സംസ്കാരമെന്തെന്നതറിയൂ!
ഞാന്‍ പഠിപ്പിക്കും വിധത്തില്‍ച്ചരിക്കൂ!!'

അതു കേട്ടു പുസ്തകം വായിച്ചു സിനിമകള്‍
കണ്ടെന്‍റെ മക്കള്‍ വളര്‍ന്നു
അവരമ്മയെയറിഞ്ഞീടാതെ നാടിന്‍റെ
നാറ്റങ്ങളില്‍ ഭ്രമിക്കുന്നു.

ഞാനമ്മയോടതിനു മാപ്പു ചോദിക്കുന്നു
തായേ, പൊറുക്കണേ തായേ!
പാവങ്ങളെങ്ങളൊടു കോപിച്ചിടൊല്ല, തുണ
വേറെയില്ലെങ്ങള്‍ക്കു തായേ!

ഞാനിന്നുമൊരു കുഞ്ഞു മാത്രം
മുലയുണ്ടു കൊതി തീര്‍ന്നതില്ല,
ചോറോ ദഹിക്കുന്നുമില്ല,
അമ്മിഞ്ഞയല്പവും നീ ചുരത്തായ്കയാല്‍
അമ്മേ വലഞ്ഞിടുന്നൂ ഞാന്‍!
അമ്മേ പൊറുക്കേണമീമക്കളോടവര്‍-
ക്കായി ഞാന്‍ മാപ്പിരക്കുന്നു:
എന്താണു പരിഹാരമായ് ചെയ്തിടേണ്ടതെ-
ന്നെന്നോടു ചൊന്നാട്ടെ തായേ!

താന്‍പാടിടും പാട്ടിതേറ്റുപാടാന്‍പോലു-
മറിയാത്ത മക്കളെ കാണ്‍കെ,
മൂപ്പനിലുറഞ്ഞുതുള്ളീടുവാനെത്തുന്നു,
പൂക്കോട്ടു വനഭൂമി, യമ്മ!
അമ്മയുടെ ശക്തിയാല്‍ മൂപ്പന്‍ നിറ, ഞ്ഞതാ
അക്ഷികളിലമ്മതന്‍ രൂപം!!
മുഖമാകെ രോഷം നിറഞ്ഞു ചോന്നീടവെ
സ്വരവും തെളിഞ്ഞുയര്‍ന്നല്ലോ!!!
അതു കേട്ടു ഞെട്ടിയുണരുന്നോരു മക്കളെ
നോക്കിയാണമ്മയുറയുന്നു:

''ഈയഗ്നിയുള്ളിലാളട്ടെ!
എന്നെയറിയാത്തോരു മക്കളെയൊക്കെയും
കൊന്നിവിടെ രക്തം തെളിക്കൂ!!
ശിവരാത്രി ശവരാത്രിയാക്കൂ!!''

അമ്മയുടെ മൊഴികളിലുയര്‍ന്ന ശാപാഗ്നിയില്‍
സ്വന്തമാം മക്കളെരിയായ്വാന്‍
എന്താണു വഴിയെന്നു ചിന്തിച്ചുണര്‍ന്നിട്ടു
മൂപ്പന്‍ മൊഴിഞ്ഞിടുവതെന്തേ?

''അമ്മയെ നിങ്ങള്‍ക്കറിഞ്ഞീടുകില്ലെങ്കി-
ലെന്നോടു ചോദിക്ക ചൊല്ലാം
അമ്മതന്നമ്മിഞ്ഞ തുള്ളി നാവില്‍ത്തൊട്ടു
മഗ്നിയുള്ളത്തില്‍ ധരിച്ചും
അമ്മയുടെ വാക്കിന്‍റെയൂക്കിലാളിപ്പടര്‍-
ന്നീടേണ്ട മക്കളാം നിങ്ങള്‍!

അമ്മയുടെ ശാപാഗ്നി വീഴാതിരിക്കുവാന്‍
അമ്മയ്ക്കു മരവുരികളേകൂ!
അതു ധരിച്ചീടിലേ അമ്മിഞ്ഞ നല്കുവാന്‍
അമ്മയ്ക്കു സ്നേഹമുണ്ടാകൂ!!''

2013, ഏപ്രിൽ 20, ശനിയാഴ്‌ച

ആത്മദര്‍ശനം


1988-ല്‍ പ്രസിദ്ധീകരിച്ച ദര്‍ശനഗീതങ്ങള്‍ 

എന്ന എന്റെ കവിതാസമാഹാരത്തിന് 
നിത്യചൈതന്യയതി
 എഴുതിയ അവതാരികയുടെ ആദ്യഭാഗവും 
അതില്‍ പരാമര്‍ശിക്കുന്ന 
ആത്മദര്‍ശനം എന്ന കവിതയും: 


എന്റെ പ്രിയ സുഹൃത്ത് ജോസാന്റണി എഴുതിയ പത്തൊമ്പതു കവിതകളുടെ സമാഹാരമാണ് മുമ്പിലിരിക്കുന്നത്. ഇതു കുറച്ചു നാളായി ഞാന്‍ കാണുന്നു. ഇടയ്ക്കിടയ്ക്കു വായിക്കുന്നു.എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ള രണ്ടു ചിത്രങ്ങളുണ്ട്. 

ഒന്ന് ഒരു നെബുല ചുറ്റിത്തിരിഞ്ഞു നക്ഷത്രക്കൂട്ടങ്ങളാകുവാന്‍ പോകുന്നതിന്റെ ചിത്രം. വേറെയൊന്ന് ഭൂമിയുടെ ഉദയം ചന്ദ്രനില്‍നിന്നെടുത്തത്. ഈ രണ്ടു ചിത്രങ്ങളും ആദ്യം കണ്ടപ്പോള്‍ തോന്നിയ ആഹ്ലാദംതന്നെയാണ് ഇപ്പോഴും അവ കാണുമ്പോള്‍ തോന്നുന്നത്.

അപാരം, അനന്തം എന്നെല്ലാം വിചാരിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ വരാറുണ്ട്. അവ രണ്ടും കൂടി ഒരു ദ്വിധ്രുവിയാക്കിക്കൊണ്ടു ചിത്രലേഖനം ചെയ്തിട്ടുള്ള ഒരു പുസ്തകം ഈയിടെ ഒരു രസികന്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പേര് The Powers of Ten എന്നാണ്. ആ ചിത്രങ്ങള്‍ കാണേണ്ടത് നടുവില്‍നിന്ന് പുസ്തകത്തിന്റെ അവസാനപേജിലേക്കും അതുപോലെ നടുവില്‍നിന്ന് ആദ്യ പേജിലേക്കും മറിച്ചുനോക്കി വേണം. 

നടുവില്‍ കാണുന്ന ചിത്രം ഒരാള്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുന്നതായിട്ടാണ്. പിന്നീട് ആ ചിത്രത്തിന്റെ പത്തിലൊരു ഭാഗം - അയാളുടെ കൈപ്പത്തിയുടെ പുറം. പിന്നെ കൈപ്പത്തിയുടെ പുറംതോലുമാത്രം. പിന്നീട് ആ തോലിലെ ഒരു രോമകൂപം. അങ്ങനെ ആകെ ചിത്രം ചെറുതാക്കിക്കൊണ്ടുപോകുന്തോറും ചിത്രത്തിന്റെ അംശം വലുതായിക്കൊണ്ടിരിക്കുന്നു. അവസാനം അണുകേന്ദ്രങ്ങളുടെ ചിത്രം ഭാവനചെയ്തിരിക്കുന്നു. 

നടുവില്‍നിന്ന് ആദ്യപേജുകളിലേക്കു താളുകള്‍ മറിക്കുമ്പോള്‍ കിടക്കുന്ന ആളിനെ അയാള്‍ കിടക്കുന്ന വിശാലമായ പച്ചപ്പുല്‍ത്തകിടിയോടൊപ്പം കാണാം. പിന്നത്തെ ചിത്രത്തില്‍ ആ പുല്‍ത്തകിടിയുള്‍പ്പെടുന്ന നഗരത്തിന്റെ ചിത്രമാണ്. അടുത്ത ചിത്രത്തില്‍ വടക്കേ അമേരിക്ക മുഴുവനുമാണ്. അങ്ങനെ അതു വളര്‍ന്നുവളര്‍ന്ന് സൗരയൂഥവും കടന്ന് നമ്മുടെ ഗ്യാലക്‌സിയുടെയും അയല്‍ ഗ്യാലക്‌സിയുടെയുമൊക്കെ ചിത്രത്തിനുശേഷം നൂറുകോടി പ്രകാശവത്സരം വിസ്തൃതിവരുന്ന പൊതുവേ നിശ്ശൂന്യമെന്നു തോന്നാവുന്ന പ്രപഞ്ചചിത്രത്തോളമെത്തുന്നു. 

സ്ഥൂലലോകത്തിന്റെ നൈരന്തര്യമുണ്ട്. സൂക്ഷ്മലോകത്തിന്റെ നൈരന്തര്യവുമുണ്ട്. ഇവ അന്യോന്യം വിഴുങ്ങിനില്ക്കുന്നവയാണ്. ഒരാള്‍ക്ക് ആത്മദര്‍ശനമുണ്ടായാല്‍ പേരിന്റെയും പ്രതിഭയുടെയും ഇടയിലായി അറിവു ചുരത്തിക്കൊടുത്തുകൊണ്ടിരിക്കുന്ന വിഷയം ഏകവും അനേകവുമായിരിക്കുന്നു. അതുപോലെ ജോസാന്റണിയുടെ കവിതയിലും അണുവും അഖണ്ഡവും കലര്‍ന്നുനില്ക്കുന്നു.

ജോസാന്റണിയുടെ ആത്മദര്‍ശനം എന്ന കവിത ദാര്‍ശനികമാണ്. എന്നാല്‍, metaphysical poetry എന്നോ didactic poetry എന്നോ അതിനെ വിളിക്കേണ്ടിവരികയില്ല. ഒരു തത്തവചിന്തയെ കവിതയില്‍ ആവിഷ്‌കരിക്കുകയല്ല ജോസാന്റണി ചെയ്യുന്നത്. അതുപോലെതന്നെ ബോധപൂര്‍വം നടത്തപ്പെടുന്ന ഒരു ഉദ്‌ബോധനപ്രക്രിയയും അതിലില്ല. അനുവാചകന്‍ ഉദ്‌ബോധിതനാകുന്നില്ലേ എന്നു ചോദിച്ചാല്‍ അത് ആനുഷംഗികമായി വരുന്നതാണ് എന്നു പറയണം. അന്വീക്ഷികത (metaphysics)ഈ കവിതയിലില്ലേ എന്നു ചോദിച്ചാല്‍ സത്യദര്‍ശനമുണ്ടാകുന്നിടത്തെല്ലാം അന്വീക്ഷികത സ്വാഭാവികമായി വരുന്നു എന്നു പറയണം. 

അണുവിനെയും ബ്രഹ്മാണ്ഡത്തെയും അന്യോന്യം തളച്ചിടുന്ന ഒരു ദര്‍ശനത്തില്‍ കാര്യങ്ങളനവധിയുണ്ടെങ്കിലും അതിന്റെ ആത്മാവായിരിക്കുവാന്‍ യോഗ്യത കവിതയ്ക്കുമാത്രമുള്ളതാണ്. എത്രയായിരം ശാസ്ത്രഗ്രന്ഥങ്ങളെഴുതിയാലും പറയുവാനാകാത്തത് കവിതയില്‍ നാലു വരികൊണ്ടു സാധിക്കും. ഒരു കവിയുടെ ദര്‍ശനം ആയിരമായിരം അനുവാചകമനസ്സില്‍ പിന്നീട് അന്തര്‍ദര്‍ശനങ്ങളായി വിരിയും. അതുകൊണ്ട് ഇക്കവിതയെ വിലയിരുത്തുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.

ആത്മദര്‍ശനം
കവി:
എഴുതുക, കരള്‍ക്കുത്തൊഴുക്കില്‍ ലയി;ച്ചവിടെ-
യൊഴുകിടുവതേതു മൗനാര്‍ദ്രഭാവം? മൃദുല- 

മൊരു സ്വരമതില്‍ ജലതരംഗമായ്‌ക്കേള്‍ക്കുവാന്‍
ഒരുവളകലെക്കാത്തിരിക്കുന്നു തൂലികേ!
തൂലിക:
അറിയുകയെനിക്കില്ല ചിന്ത,യിന്നെന്നെയി-
ങ്ങൊരുകരമിതീവിധമവര്‍ണ്യവര്‍ണങ്ങളുടെ
വടിവരുളിടാന്‍ ചലിപ്പിക്കവേ മര്‍ത്യര്‍ക്ക-
തരുളുന്ന രസഭാവമൊന്നുമറിവീല ഞാന്‍!
കരം:
അറിയുക:യെനിക്കുമറിയില്ലാ,യിതേവിധം
മമചലനഗതിവരുവതിന്നെന്തു കാരണം?
ഒരു മനമതെവിടെനിന്നോ, എന്റെ തൂലികേ
ചലനഗതിയരുളുന്നു നമ്മള്‍,ക്കതെന്തിനോ? 
മനം:

ഒരു കടലിടയ്ക്കിടയ്ക്കലയടിച്ചാര്‍ക്കുന്ന-
തൊരുവേലിയേറ്റത്തിനാലെന്നു കാണ്മു ഞാന്‍!
അകലെയെവിയോ മേഘമാലകള്‍ക്കിടയിലായ്
കുമുദപതിയുണ്ടെന്നറിഞ്ഞിടുന്നുണ്ടു ഞാന്‍!
ചന്ദ്രന്‍:
മാനസങ്ങള്‍ക്കൊക്കെ വേലിയേറ്റം തീര്‍ത്തു
ഞാനലഞ്ഞീടുന്നതെന്‍ പ്രാണനാഥതന്‍
ചുറ്റമ്പലത്തില്‍ പ്രദക്ഷിണം പോലെയാ,-
ണെന്‍ ജീവ ചൈതന്യമാണവള്‍ നിത്യവും!
ഭൂമി:
എന്റെ ചുറ്റും ചന്ദ്രനെന്നെ പ്രദക്ഷിണം
ചെയ്വതുണ്ടെങ്കിലും ഞാനെന്റെ പ്രാണന്റെ
പ്രാണനായ് സൂര്യനെ മാത്രമാം കാണ്മ,തെന്‍
ദേവനായ് സൂര്യനാ, ണെന്‍ ലക്ഷ്യമാ,യവന്‍!
സൂര്യന്‍:
എന്റെ വെളിച്ചം നിറങ്ങളായ്ക്കാണുവാന്‍
ഇഷ്ടപ്പെടുന്നവര്‍ക്കായിരം വര്‍ണങ്ങ-
ളായ് സ്വയം മാറിയോള്‍ ഭൂമി,യെന്‍ പ്രേയസി,
മാനുഷര്‍ക്കുള്ളില്‍ ഞാനുള്ളതായ്ക്കാണുമോ?

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കണ്ണൂ നീ

നീ നിന്നെ നിന്റെ വരുതിയില്‍ നിര്‍ത്തുക
നീ നിന്നെ മാത്രമനുസരിച്ചീടുക
ഞാനാണു നീയെന്നറിഞ്ഞെന്നില്‍ മാത്രമാം
ജ്ഞാനമെന്നോര്‍മിച്ചു നിന്നിലുള്ളെന്നിലെ 
സാക്ഷിഭാവത്തില്‍ രമിച്ചു ചരിക്കുക,
സാക്ഷിതന്‍ കണ്ണൂ നീ, ഞാന്‍ വെട്ട,മോര്‍ക്കുക.


കണ്ണിലേക്കെത്തും പ്രകാശമാ,ണല്ലാതെ 
കണ്ണിലെത്താത്ത പ്രകാശമല്ലുണ്മതന്‍
സത്തെന്നറിഞ്ഞ,തില്‍ ചിത്തെന്നറിഞ്ഞതില്‍, 
സച്ചിദാനന്ദപ്പൊരുളു കണ്ടെത്തുക.

ആത്മാവു നീ, നിന്നിലുള്ളൊരര്‍ഥം പര-
മാത്മാവു, ഞാന്‍ നിന്നെ യുദ്ധരിച്ചീയുവാന്‍
നിന്നിലെ നീ, നിന്നില്‍ ഞാനുണ്ടു, ഞാനല്ല, 
നീ തന്നെ നിന്നുണ്മയെന്നു കണ്ടീടുക.

വാക്കായി വാക്കിന്‍പൊരുള്‍തന്നെയാമരുള്‍
വാഴുന്നിടത്താണു മുക്തിയെന്നോര്‍ക്കുക.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

I-I-I-U-U-V

ഞാനറിയും ഞാന്‍, നീയറിയും ഞാന്‍, 
രണ്ടിനുമപ്പുറമുള്ളൊരു ഞാനും
ഞാനറിയും നീ, നീയറിയും നീ
രണ്ടും ചേര്‍ന്നാലുള്ളൊരു നാമും
I-I-I-U-U-V എന്നതി-
ലൊന്നേ പൊരുളെന്നറിയവെയല്ലോ
അദൈ്വതാമൃതഭാവസ്പന്ദന-
മായെന്‍ മുക്തിയെനിക്കു ലഭിക്കുക!

N.B.
Please Read this post also
http://josantony-josantony.blogspot.in/2013/07/iiiuuv-institute-for-in-formation-and.html

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ആത്മഭാഷണം



ഗുരു,വിരുള്‍ മാറ്റുവാനിന്നിലെന്റെയുള്‍-

പ്പൊരുളു കാണിച്ചുതന്നിടും വേളയില്‍

ചിരിവിരിഞ്ഞിടുന്നെങ്ങും, ചിരിക്കക-

പ്പൊരുളിലന്‍പാ,ണരുള്‍പ്പൊരുള്‍തന്നെ ഞാന്‍!