2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ദാമ്പത്യയോഗം



''യമനിയമ വീഥിയില്‍ ശൗചമായ് ദാമ്പത്യ-
മറിയുക;യതില്‍ യോഗതത്ത്വോപദേശമൊ-
ന്നനുഭവിച്ചറിയുക;'യഹ'ങ്ങള്‍ മറന്നലി-
ഞ്ഞൊഴുകിയൊരു സാഗര ഹൃദന്തത്തിലാഴുക!
അവിടെനിന്നീ വിശ്വമാകെയുള്‍ക്കൊള്ളുന്ന
കുമിളകളിലൊന്നായുയര്‍ന്നുവന്നന്യരെയു-
മറിയുക, നുരയ്ക്കര്‍ഥമായ് ജീവിതത്തിന്റെ
ലഹരിയിലലിഞ്ഞു കടലില്‍ ലയിച്ചീടുക!''

ഇതു മൊഴിയുവാനെന്റെ യുള്ളിലെത്തുന്നതാ?-
രറിയല്ലെനിക്കു, നീ തന്നെയാവാം, നിന്റെ
നിഴലായ് വികല്പങ്ങളരുളുന്ന മായതന്‍
മൊഴിയുമാവാം, സത്യമറിയുവാന്‍ തിരയവെ
സ്വപ്നദൃശ്യങ്ങള്‍ക്കു പിന്നിലായുള്ളതാം
വര്‍ത്തമാനത്തിന്റെ യാഥാര്‍ഥ്യമായെനി-
ക്കര്‍ഥം തിരഞ്ഞലഞ്ഞീടും നിരര്‍ഥമാം
ശബ്ദമെന്നോണം കലമ്പുന്നു ജീവിതം!
ഗുരുവരുളിനര്‍ഥമെന്‍ ജീവിതപഥങ്ങളില്‍
തിരിവു തിരിയിക്കും വിവേകമായ് മാറുമോ?

2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

കേഴേണ്ടിനി!

''ഗുരുവാകുവാന്‍ യോഗ്യനല്ല നീയിന്നെന്ന-
തൊരു സത്യ,മരുളാണു പൊരുളെന്നറിഞ്ഞിടാന്‍,
അരുളില്‍നിന്നന്‍പുണര്‍ന്നനുകന്പയായ് വിടര്‍-
ന്നൊരു മാരിവില്ലായ് ചിരിച്ചു നിന്നീടുവാന്‍
കഴിയും നിനക്കു, നീ പണ്ടിരുള്‍ക്കൂനയായ് 
മാരിവില്‍ മാറിയെന്നോര്‍ത്തു കേഴേണ്ടിനി!''

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഇവിടെയിതാണത്യാശ്ചര്യം!!



ഇവിടെ സുനിശ്ചിതമേവര്‍ക്കും:
'മൃതിപുണരും നാമേവരെയും'!

സ്മൃതിയിലതുണരാറില്ലാര്‍ക്കും

ഇവിടെയിതാണത്യാശ്ചര്യം!!



ജനിമൃതികളുടെയര്‍ഥം നാം

അറിയുന്നുണ്ടെന്നതു സത്യം

മിഴിയില്ലെങ്കില്‍ കതിരവനീ

കിരണശതംകൊണ്ടെന്തര്‍ഥം?



മഴവില്ലിന്റെ നിറങ്ങളിലും

സുമശതവര്‍ണശതങ്ങളിലും

അഴകുള്ളതു കാണാന്‍ മിഴിയും

മിഴിയുള്ളവനും വേണ്ടായോ?



മനുജന്നഴകതു കാണാനായ്

മിഴിയരുളുന്നൊരു ദൈവം തന്‍

മിഴിയതു നമ്മുടെയാത്മാവില്‍

മിഴിയും നിമിഷം കാക്കുന്നോന്‍!



മനുജര്‍ ദൈവസുതര്‍, ജന്മം

ദൈവാനന്ദമറിഞ്ഞിടുവാന്‍

അപരന്‍ പരനെന്നറിയുമ്പോള്‍

അറിയുവതാണാ ആനന്ദം!

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

മനഃപരിവര്‍ത്തനവേദി



ജനതതിയുടെ ഗതി നിര്‍ണയമീ
മനഃപരിവര്‍ത്തനവേദിയിലാം.
മനഃപരിവര്‍ത്തനഗതിയിതിലാ-
ണിവിടെ മനുഷ്യനു മുക്തി, ലയം!

സുമമിതിലുള്ള പരാഗണമീ-
മധുപന്‍, മാരുതനെന്നിവരോ-
ടരുളും സൗഹൃദഫല, മതുപോല്‍
വരുവതു, ജീവിതസഫലതയും!

അനവധിയിനമിവിടെങ്കിലുമി-
ങ്ങൊരുപൊരു,ളരു,ളതിലുണരുക നാം.  
ഉണരുകയുണരുക: നിമിഷമിതിന്‍
പൊരുളിലലിഞ്ഞറിവാകുക നാം!

അറിവില്ലായ്മയിലുഴറിടുകില്‍
അതു ഭൂവിതിലും നരകമതാം!
അറിയുക: അറിവിലലിഞ്ഞൊഴുകാന്‍
ഇവിടെ ജനിച്ചവരാം മര്‍ത്യര്‍!!

അറിയുക: യീശ്വരനണുവിലുമീ
അപരനിലും തവ സത്തയിലും!
പരഹിതകരകര്‍മോത്സുകതാ-
പരതയിലാം നിന്‍ കര്‍മപഥം!!

2015, ഫെബ്രുവരി 7, ശനിയാഴ്‌ച

യേശു: അരുളും പൊരുളും



ഒലിവുമലയിലാണെനിക്കു മനന; മവിടെയെന്റെയുള്ളി-
ലുണരുമറിവു മൗനസാന്ദ്രലഹരി; യരുളുണര്‍വു നല്കും!

രജനിതോറുമവിടെയെത്തി, അരുളുനേടി, യരുളിടേണ്ട-
തൊഴുകിടുമ്പൊഴിവിടിറങ്ങി, ജനമനസ്സിലേക്കു ദൈവ-
നിയമമായൊരരുളു നല്കി, യരുളിടുന്നു ദൈവനീതി!!

ഇവിടെയെന്‍ നിയോഗമിപ്പൊഴിതു; കുരുക്കിടുന്നവര്‍ക്കു
മറുകുരുക്കെറിഞ്ഞിടാനുമറിവു താതനേകിടുന്നു!

ഇവിടെയിന്നു ദൈവനീതി വിടരുവാന്‍, വിധിച്ചിടൊല്ല
തമ്മിലെന്നു ചൊന്നു നില്‌ക്കെ നിയമപാലകര്‍ വരുന്നു
കയ്യിലുള്ളതാം കുരുക്കുമിങ്ങു കണ്ടിടുന്നവന്‍ ഞാന്‍!!

'കല്ലെറിഞ്ഞു കൊന്നിടേണ്ട വേശ്യയാണിവള്‍; വിധിക്ക
ദൈവനീതി പോലെയിപ്പൊ'ഴെന്നു ചൊന്നിടുന്നിവര്‍!

മറ്റു മാര്‍ഗമിങ്ങിവള്‍ക്കു കാട്ടിടാതെ കല്ലെറിഞ്ഞു
കൊന്നിടേണമെന്നു ചൊന്നു കൊണ്ടുവന്നിടുന്നതെന്തു
നീതി? - യില്ല വീണിടില്ലയിക്കുരുക്കിലിന്നു ഞാന്‍!!

ഞാനറിഞ്ഞിടുന്ന ദൈവനീതി വച്ചു നോക്കവേ
കാമമാണു പാപഹേതു; കാമശൂന്യയാണിവള്‍!

കാമമോടെ നോക്കുവോര്‍ക്കു പോലുമുണ്ടു പാപ; മിങ്ങു
തെറ്റിലേക്കു വീഴ്ത്തുമാറു ശിക്ഷകള്‍ വിധിക്കുവോര്‍ക്കു-
മുണ്ടു പാപ; മീ ദരിദ്രവേശ്യ നിഷ്‌കളങ്കയാം!!

രക്ഷ നല്കിടേണമി,ങ്ങിവള്‍ക്കു ദൈവനീതിയും
ലഭ്യമാക്കിടേണ,മെന്‍ നിയോഗമാ, ണിതോര്‍ക്കവെ
ദൈവമെന്റെ നാവിലൂടെയോതിടുന്നു കേള്‍പ്പു ഞാന്‍:
'തെറ്റു ചെയ്തിടാത്തൊരാളെറിഞ്ഞിടട്ടെയാദ്യമായ് '


ദൈവവചനമെന്നെ ദൈവപുത്രനാക്കിടുന്നിതാ!!