2016, ഡിസംബർ 18, ഞായറാഴ്‌ച

നിന്‍ സ്വപ്‌നമാം ഞങ്ങളെങ്കിലും....

സൃഷ്ടിസ്ഥിതിസംഹാരങ്ങളെല്ലാം ദൈവ-
ബോധത്തില്‍ സംഭവിക്കുന്നതല്ലോ!
ജ്ഞാനപ്രകാശമേ ഞങ്ങളിലുജ്ജ്വലി-
ച്ചുദ്ഗമിക്കുന്നു നീ, സ്‌നേഹമാകാന്‍!!
ദൈവമേ, നിന്‍ സ്വപ്‌നമാം ഞങ്ങളെങ്കിലും
ഈ ഭൂവില്‍ നിന്മക്കളായി വാഴ്‌വോര്‍
സോദരരെന്നറിഞ്ഞീടവെ മാത്രമാം
നിന്നരുള്‍ ഞങ്ങളിലെത്തിടുന്നു.

ഇന്നിവിടിങ്ങനെ ഒത്തുചേരുന്നൊരീ
ഞങ്ങളിലുള്ളതു നിന്റെ സ്‌നേഹം!
ഞങ്ങള്‍ക്കിടയ്ക്കില്ല ജാതിഭേദം, അഹം-
ഭാവത്തില്‍നിന്നുണരുന്ന ദ്വേഷം!
ഇല്ല മതങ്ങളും കക്ഷിരാഷ്ട്രീയവും
ഉള്ളിലുണര്‍ത്തിടും ദ്വൈതഭാവം!!
നിന്‍ സ്‌നേഹവായ്പില്‍ ലയിച്ചുചേര്‍ന്നാര്‍ദ്രരായ്
നിന്നോടു ഞങ്ങളര്‍ഥിപ്പതൊന്ന്:

ശാന്തമനസ്‌കരായ്, സന്തോഷചിത്തരായ്
നിത്യം വിവേകമതികളായി
തെല്ലുമഹന്തയും ദ്വേഷവുമില്ലാതെ
ജീവിതാനന്ദം നുകര്‍ന്നുണര്‍ന്ന്‌
ജീവിച്ചിടാനായിടട്ടെ ഞങ്ങള്‍,ക്കനു-
കമ്പയന്‍പായരുളായിടട്ടെ!*


                                        *
''അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണത് ജീവതാരകം''
അനുകമ്പാദശകം, നാരായണഗുരു 

2016, ഡിസംബർ 5, തിങ്കളാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 16-20

*
ഇരുളല്ലരുളാം സത്യം
അരുളാലക്ഷരസ്പന്ദം!
ഗുരുതന്നെയെഴുത്തെല്ലാം
അരുളിന്‍ പൊരുളോ ലഘു!!
*
ലഘുവോ ലളിതം, ലാസ്യ-
ലയ,മാർദ്രം, മൃദുസ്‌മേരം,
ഹൃദയാലയലാവണ്യം,
ലവണാത്മകമാം രുചി!
*
ഇതു വാടി, യിതില്‍വാടി-
ക്കൊഴിയും സുമ,മൊക്കെയും
ഇവിടിന്നു വിടര്‍ന്നീടും
സുമസത്തയില്‍ സൗരഭം!
*
എന്നിലൊഴുകാതെ നീ നൊന്തുനില്ക്കുമ്പൊഴെന്‍
നൊമ്പരമിതമ്പരപ്പെന്നറിയുമെന്നില്‍നി-
ന്നെന്തിനകലുന്നു നീ? എന്നിലൊഴുകാത്ത നിന്‍
സാന്ധ്യവര്‍ണങ്ങളായ് രാഗലയസാന്ദ്രത!
*
നിന്നിലുണരേണ്ട ഞാന്‍ എന്നിലെ നിലാവിനും
ഇന്നരുളിടുന്നതിരുളെന്നറിയുവോനിവന്‍!
വന്നിടുകയെന്നിലെന്‍ സ്വപ്‌നലയസാന്ദ്രമാം
കുന്നിമണിയില്‍ കറുംപൊട്ടായി മൗനമേ!!


2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

മാതൃദൈവം

അമ്മേ ദൈവമേ എന്നു ദൈവത്തെ ഞാന്‍
എന്നും വിളിച്ചിടാറുണ്ടല്ലോ!
സൃഷ്ടിതന്‍ വേദന,യൊത്തു കൃതാര്‍ഥത-
യെന്തെന്നും ദൈവം മനുഷ്യരോട്
അമ്മയാകാന്‍ സ്ത്രീക്കു മാത്രം പകര്‍
ന്നതാം
നല്‍വരത്താലരുളീടുന്നു...

ഗര്‍ഭവും പ്രസവവും അനുഭവിച്ചറിഞ്ഞവര്‍
ദൈവവും തന്നെപ്പോലെന്നറിഞ്ഞോര്‍!
ദൈവസ്‌നേഹത്തിന്റെ മാതൃകയാകുവാന്‍
സ്ത്രീക്കുമാത്രം വരം ദൈവമേകി!!
ദൈവം മാതാവെന്ന സങ്കല്പതല്പത്തി-
ലേറിയാല്‍ പുരുഷനും ദൈവപുത്രന്‍!!
മര്‍ത്യരെല്ലാം ദൈവപുത്രരാണൊപ്പമീ
സ്ത്രീകളെല്ലാം മാതൃദൈവവുമാം!!

ദൈവത്തെ, ദൈവമാതാവിനെയും നിത്യം
നാമറിഞ്ഞാര്‍ദ്രരായ്ത്തീര്‍ന്നിടേണം!
ആര്‍ദ്രമാം ഹൃത്തുള്ളോര്‍ ഒത്തുചേര്‍ന്നീടവെ
സ്വര്‍ഗരാജ്യം ഭൂവില്‍ പൂവണിയും!!


2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

ജീവരഹസ്യം

പ്രചോദകര്‍:
പ്രൊഫ. എസ്. ശിവദാസ്ഗുരു നിത്യചൈതന്യയതി,
ഡി. പങ്കജാക്ഷക്കുറുപ്പ്


നമ്മളെ നാമറിയാതെ നിത്യം

വായില്‍, വയറ്റില്‍, മലദ്വാരത്തില്‍,
സേവിച്ചുനില്ക്കുന്ന സൂക്ഷ്മജീവ-
ജാലങ്ങള്‍ കോടാനുകോടികളാം!

എന്നാലവര്‍ക്കതു സ്വന്തജീവന്‍
ഇങ്ങു നിലനിര്‍ത്തിടും രഹസ്യം!
നമ്മള്‍ക്കമൂല്യമാം സേവനം!! തന്‍
ജീവനം സേവനമാണവര്‍ക്ക്!!

എന്നിലെ സൂക്ഷ്മാണുജീവിപോലും
എന്നിലുമേറെയാത്മാര്‍ഥമെന്തെ-
ന്നിങ്ങറിഞ്ഞിന്നു ജീവിച്ചിടുമ്പോള്‍
ഞാനയലാളരെ വിസ്മരിപ്പൂ!

ഇങ്ങനെ ലോകത്തിലുള്ളതെല്ലാം
തമ്മിലിണങ്ങുന്നതെന്നറിഞ്ഞാല്‍
നമ്മള്‍ക്കയല്‍ക്കാരും സ്വന്തമാകും
നമ്മുടെ ജീവിതം ധന്യമാകും!

എന്നെ സ്വയം ഞാനിങ്ങെങ്ങനെയാം  
എന്നും സ്‌നേഹിക്കുന്നതെന്നു നിത്യം
സൂക്ഷ്മമായ് നോക്കിയറിഞ്ഞിടുമ്പോള്‍
എന്നംശമാണെല്ലാമെന്നറിയാം!

എന്‍ വീട്ടിലുള്ളവര്‍ എന്ന പോലെ
എന്നയലാളരുമെന്നറിഞ്ഞാല്‍
ഹൃത്തിലെയാത്മാര്‍ഥ സ്‌നേഹധാര
ഉള്ളൊഴുക്കായ് കണ്ടറിഞ്ഞുണരാം!

ആനന്ദസാഗരത്തുള്ളികളാം
ആത്മാക്കളാം നമ്മളെന്നറിയാം!
ആരാഞ്ഞലഞ്ഞിടേണ്ടാരുമിങ്ങീ
ആത്മാര്‍ഥം, ജീവിതത്തിന്റെയര്‍ഥം!!





2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

ജോസാം തോണി!!!

''ജോസാന്റണീ, നീയെന്തിനായ്
ജോസാന്റണായ് മാറി? നിന-
ക്കേതാകിലും നാമപ്രിയ-
നാമത്തിലും ചേരുന്നതാം
പേരി, ല്ലിനി ജോസാം തോണി-
യായാൽ മതി, അതാം സ്വത്വം!''

''കൊള്ളാം! കൊള്ളാം!! ജോസാം തോണി!!!
ഇങ്ങേക്കരപ്പച്ചപ്പില്‍ നി-
ന്നങ്ങേക്കരപ്പച്ചപ്പോളം
തുഴഞ്ഞീടാനല്ലോ തോണി
കടല്‍ താണ്ടാന്‍ തോണിക്കാമോ?''

''കടലാഴം കണ്ടീടാന്‍ നിന്‍
തോണിക്കാവും, തുഴഞ്ഞീടാ-
തിരുന്നാട്ടെ, തിരച്ചാര്‍ത്താല്‍
തോണിമുങ്ങും നേരം കാണാം
നിന്റെയാഴം, എന്റെയാഴം!''         


2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ദണ്ഡവിമോചനം

ഭൂവില്‍ കടങ്ങള്‍ വരുത്തിവയ്ക്കുന്നവര്‍
മൃത്യുവാലെത്തുന്നിടത്തു നിന്നാല്‍
നമ്മെയവര്‍ക്കു കണ്ടീടുവാനായിടും
നിത്യവുമെന്നൊരുള്‍ക്കാഴ്ച കിട്ടി!

നമ്മുടെ പൂര്‍വികര്‍ നമ്മളെയങ്ങുനി-
ന്നെങ്ങനെ കണ്ടിടുന്നെന്നു നോക്കി
കണ്ടതിതാ:ണവര്‍ക്കില്ലയസ്വസ്ഥത
ഉണ്ടു സഹഭാവമേവരോടും!

നമ്മോടവര്‍ക്കു ചൊന്നീടുവാനുള്ളവ
നാമാഗ്രഹിക്കുകില്‍ കേള്‍ക്കുവാനായ്
സങ്കല്പമൊത്തു വികല്പവും ചേര്‍ന്നതാം
സ്വപ്‌നങ്ങളില്‍ വന്നു ചൊല്ലിടുന്നു!

കേള്‍ക്കുവാനുള്‍ച്ചെവി നാം തുറന്നീടണം!
ഞാനെന്റെയുള്‍ച്ചെവിയില്‍ ശ്രവിച്ച
എന്‍ പിതാവിന്‍ സ്വരം ഇങ്ങനെയായിരു:
''ന്നെല്ലാം പൊറുക്കുവോര്‍ക്കാണു സ്വര്‍ഗം!!

ഞങ്ങളിങ്ങായിരിക്കുന്നതിന്‍ കാരണം
ഞങ്ങള്‍ പൊറുക്കാത്തതൊക്കെ നീയും
അങ്ങു പൊറുക്കാതെ,യെന്‍കടബാധ്യത
യങ്ങുവീട്ടാതിരിക്കുന്നതല്ലോ.

ഞങ്ങളെ സ്വര്‍ഗത്തിലെത്തിക്കാനാചാര-
മൊന്നുമാത്രം: ഞങ്ങളോടു ദ്രോഹം
ചെയ്തവരോടങ്ങു ഭൂവില്‍ വസിക്കുന്ന
നിങ്ങളും കൂടി പൊറുത്തിടേണം!

ഇന്നിങ്ങെനിക്കു പൊറുക്കുവാനാഗ്രഹം
എന്നെയങ്ങജ്ഞതയാലെയെന്നും
ദ്രോഹിച്ചിരുന്നോരയല്‍ക്കാരനോടു, നീ
ദ്രോഹങ്ങള്‍ ചെയ്താല്‍ കടംവീടില്ല!

സ്‌നേഹത്തെ സ്‌നേഹത്താല്‍ വീട്ടിടാം ദ്രോഹമോ
സ്‌നേഹത്താലല്ലാതെ വീടുകില്ല!!
ദ്രോഹത്തെ ദ്രോഹത്താല്‍ വീട്ടാന്‍ ശ്രമിക്കുകില്‍
ദ്രോഹങ്ങളാല്‍ ലോകമേ നശിക്കും!!!''

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 11-15

*
എന്റെ സ്വന്തമായ് ഞാന്‍ കരുതുന്നവ
എന്തുമങ്ങു സമര്‍പ്പിച്ചിടുമ്പൊഴാം
എന്റെ മുക്തി! സൃഷ്ടി-സ്ഥിതികള്‍ക്കുമ-
ങ്ങപ്പുറത്തുള്ളതാം ശിവം!! സുന്ദരം!!!

*

എന്നിലുള്ളതെല്ലാമെന്റെ ദൈവമാം
ദര്‍പ്പണത്തില്‍പ്രതിഫലിക്കുന്നവ!!
സര്‍ഗചിന്തകള്‍ കൊണ്ടെന്‍ മനസ്സിലെ
സ്വര്‍ഗവാതില്‍ തുറന്നിടാമോര്‍ക്കുക!

*

എന്റെ സ്വാസ്ഥ്യംവിജയവും ഹൃത്തിലു-
ള്ളര്‍ഥമാമാത്മ സന്തോഷധാരയും
എന്റെയുള്ളിലെ സ്വര്‍ഗത്തിലുണ്ടതി-
നെന്റെ വാതില്‍ തുറക്കണം, ഞാനിനി!!

*

എന്റെ വീഥിയില്‍ എത്തിടുന്നെന്നുമി-
ന്നെന്റെ വിഘ്‌നേശ,നിക്കാട്ടുവള്ളിയായ്!
സര്‍പ്പമായും വിവേകാഗ്നിയായുമി-
ങ്ങെത്തിടാന്‍ വേറെയാരുമില്ലിങ്ങിനി!!

*

പരനിലല്ലോ പരാപരന്‍, മുമ്പിലു-
ള്ളപരനില്‍പ്പോലുമുള്ളവന്‍, നിന്നില്‍ ഞാന്‍
അപരനെങ്കിലു, മെന്നിലെയെന്നില്‍ നീ
അപരയല്ലെന്നറിഞ്ഞാല്‍ സ്വതന്ത്ര നീ!





2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 6-10

എൻ കാവ്യമെല്ലാം സമാഹരിക്കാൻ
ഞാൻ തുനിഞ്ഞീടവെ സംജാതമായ്
നിൻ രൂപമെൻ രൂപമെന്നുകാട്ടും
വൻ പുഷ്പശേഖരം, ഈയാരാമം!

*
നാലു വരികളിൽ നാലിതൾപ്പൂ
നാലിതൾ - പൂവൊന്നു മാത്രമല്ലോ!
ആരാമമൊന്നിലൊരായിരം പൂ!!
ആയിരമാക്കാമെൻ കാവ്യങ്ങളും !!!

*
നാലിതൾപ്പൂവോ കരിംകുരിശോ
നീയിതിൽ കാണ്മതു നിന്റെ സത്യം!
രണ്ടു രൂപങ്ങളും കാണ്മവർക്കി-
ങ്ങുണ്ടു സമഗ്രമാം സത്യബോധം!!

*
അദ്വൈതിയാകിലും വേദവ്യാസൻ
വേദങ്ങൾ നാലായ് പകുത്തതെന്തേ?
നാലിലും നാലാണു രൂപ,മെന്നാൽ
നാലു വേദങ്ങളും സത്യഭാവം!

*
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, പിന്നെ
നാലാമതുള്ള തുരീയ ഭാവം!
നാലും ചേർന്നീടിൽ സമഗ്രഭാവം!!
ജാഗ്രത!!! യൊക്കെയും കണ്ടിടുവാൻ!!!!
      

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

നിർ‍ധനഭാവത്താൽ ‍ ധന്യരായി


ദൈവമേനീയാരെന്നുള്ളറിവിൽ നിറ-
ഞ്ഞാവണം പ്രാർഥനയെന്നരുളും
നിന്നരുളാൽ  കുറിക്കുന്നൊരീ പ്രാർഥന
നിൻ ഹിതത്താൽ  നിറഞ്ഞാർദ്രരാകാൻ‍!

പ്രാർഥനയ്ക്കർഥമിങ്ങുള്ള നിസ്വാർഥമാം
നിർധനഭാവത്താൽ ‍ ധന്യരായി
ഞങ്ങളിലാണു നീയെന്നറിഞ്ഞാർദ്രരായ്
നിന്നിലലിഞ്ഞൊഴുകീടലല്ലോ!!

നീയിങ്ങു ഞങ്ങളിലെന്നപോൽ ഞങ്ങളും
നിന്നിലലിഞ്ഞാർദ്രരായിടുമ്പോൾ 
നിൻ ഹിതം ഞങ്ങൾക്കും നിത്യം പ്രിയങ്കര,-
മാനന്ദദായകമായി മാറും!

എന്നാലതിങ്ങറിയാൻ കഴിയാത്തവ-
രെന്നൊരവസ്ഥയിൽ മർത്യരെല്ലാം
സ്വാർഥരാം, നിസ്വാർ നിസ്വതാശാന്തിതൻ 
നിർവൃതിയിങ്ങറിയാത്തവരാം!

ഞങ്ങളെ നിന്നിൽ ലയിപ്പിക്കുവാൻ നിന്റെ
സംഗീതധാരയിലൂടെയെത്താം
നിൻ മൗനസാഗരതീരത്തുഞങ്ങളാ
സാഗരാഗാധതാ സന്താനങ്ങൾ!



നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍ 1-5

നാലു വരികളില്‍ അര്‍ഥപൂര്‍ണം
ദര്‍ശനം ഗാനമായ്ത്തീര്‍ന്നിടുന്നു
നാലിതള്‍പ്പൂക്കളായ് ദര്‍ശനങ്ങള്‍
ഗീതങ്ങളാകവെ ഞാനാരാമം!


*
എന്നിലീയുള്‍ക്കാഴ്ചകള്‍ വിടര്‍ത്തും
വാഗര്‍ഥസംഗമം പാര്‍വതിയും
സംഹാരസങ്കല്പമാം ശിവനും
ചേര്‍ന്നു ചെയ്യുന്നതാം സൃഷ്ടിയല്ലോ!


* 
ഇതുവെറുമക്ഷരലാസ്യമെന്തിനാണി-
ങ്ങിതിലൊഴുകുന്നതുനിന്റെ നിത്യദുഃഖ-
സ്മൃതികളിലിന്നൊരു ഹര്‍ഷവര്‍ഷമെന്നി-
ങ്ങുണരുമൊരാത്മരതീന്ദ്രജാലമെല്ലാം.

* 
ഇതുപോ,രിതിലില്ലഴലോ നിഴലോ
പദലാസ്യഭ്രമമൊഴിവാക്കുകയെ-
ന്നരുളുന്നവനോടരുളുക ലാസ്യം
ഇതു രതിയരതിയൊടരുളും പൊരുളാം.

* 
അരതിയിലരളുമൊരനുപമഹൃദയ-
സ്മിതലയലഹരിയിലെഴുതുവതിവനില്‍
രതിലയലാസ്യസ്മൃതികളടങ്ങാന്‍
വഴിയിതു വഴി തിരയുന്നവരറിയാ!

*

നീ വഴിയല്ല


നീയറിയു:ന്നിവിടൊറ്റയല്ലാരു,മി-
ങ്ങൊത്തുചേരേണ്ടവർ ചേർന്നിടാൻ നീ
രാസത്വരകമെന്നോണമാംനീ വഴി-
യല്ലവഴികാട്ടി മാത്രമിപ്പോൾ ‍.

നീയറിയുന്നിനിയിങ്ങു തിരിയുവാൻ 
നൂറു വഴിക,ളെല്ലാ വഴിക്കും
പോകുവാനാവില്ലൊരാൾക്കും വഴിതിരി-
യുന്നിടത്തല്ലൊ നിനക്കിടമിന്നുകിട്ടി!

നീയറിയുന്നു നിനക്കു ബലംതരാൻ‍,
താങ്ങിനടത്തുവാൻ‍, ആരുമില്ല!

അന്ധരാമാരെങ്കിലുംനിന്നടുത്തുവ-
ന്നാരായും നാളെ നിനക്കു പോകാൻ 
നീയറിയുന്ന വഴിയ്ക്കു കണ്ണാകുവാൻ 
നീ സഹായം നല്കി കൂടെക്കൂടാൻ .

അന്നോളം നിൻ ധർമം ചൂണ്ടുപലകയായ്
ഇക്കവലയ്ക്കലായ് നിൽക്കൽ മാത്രം.
നിൻ തുണ തേടിയാരെങ്കിലുംവന്നീടും
നേരംവരെ നിനക്കിങ്ങുനിൽക്കൽ-
തന്നെ സ്വധർമംവരും ധർമമുക്തി നീ
ഞാനായി മാറും ക്ഷണത്തിൽ മാത്രം!

കുമിളകള്‍ നാം!


ആനന്ദസാഗരതീരത്തല-
ച്ചാര്‍ക്കും തിരയില്‍ കുമിളകള്‍ നാം
നമ്മില്‍ പ്രതിബിബിക്കുന്നു വിശ്വം!
നമ്മുടെയുള്ളിലാനന്ദതീര്‍ഥം!!

നമ്മില്‍ പ്രതിഫലിക്കുന്ന-വിശ്വ-
വര്‍ണവുമുള്ളിലെയാനന്ദവും
രണ്ടെന്നു കണ്ടിടേ,ണ്ടുള്ളതല്ലാ-
തില്ലൊന്നും നമ്മളിലീ നിമിഷം!

ഈ നിമിഷംമാത്രമാണു വര്‍ത്ത-
മാനവും മാനവും, മൗനമന്ദ-
സ്‌മേരമാമാത്മാര്‍ഥസിന്ധുവിലെ
സങ്കല്പസംഗീതധാര പോലും!

ഈ നിമിഷത്തിലല്ലാതെയില്ലാ
യാഥാര്‍ഥ്യമായൊന്നുമെന്നറിഞ്ഞീ
സത്യസങ്കല്പസമന്വയത്തിന്‍
സംഗമബിന്ദു നാമെന്നറിയാം!

ഞാനല്ല, നീയല്ല നമ്മള്‍മാത്രം,
ആനനന്ദസാഗരതീരം മാത്രം
സത്യമാം സംഗീതം, രാഗധാര
മൗനത്തില്‍ മുദ്രിതമെന്നറിയൂ!


ഞാന്‍, നീയെന്നുള്ളൊരീ ദ്വൈതഭാവം
ജ്ഞാനാര്‍ഥസാഗരത്തില്‍ കുമിള!
പൊട്ടിത്തകര്‍ന്നു കടലിനാഴം
കണ്ടെത്തിടാനാണു മൃത്യുരഥ്യ!

മൃത്യുവില്‍ സത്യമുണ്ടെന്നറിഞ്ഞാല്‍
നൃത്തമീ ജീവിതമെന്നറിഞ്ഞാല്‍
മൃത്തിലാം പൂവിടര്‍ത്തും ചെടിതന്‍
അസ്തിത്വമെന്നറിഞ്ഞാര്‍ദ്രരാകാം!

* 

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പിറന്നാളില്‍

പ്രായം മറക്കാന്‍ ശ്രമിക്കുന്ന ഞാന്‍ പ്രായ-

മേറാതിരിക്കുവാന്‍ ചെയ്യേണ്ടതെന്നിലെ

കുഞ്ഞിനായ് താരാട്ടു പാടിക്കൊടുക്കലെ-

ന്നോര്‍മിച്ചു പാടുന്നു; പാട്ടിതു കേള്‍ക്കുക:

''നീയൊരു പൂവാടി, വാടിയ പൂവൂകള്‍ 

വീണുകൊഴിഞ്ഞു മണ്ണായ് വളം നല്കവെ

വീണ്ടും വിരിഞ്ഞിടും പൂവുകള്‍ മാത്രമാം 

നീയെന്ന വാസ്തവം; ഓര്‍ത്തു ചിരിക്കുക!''


2016, ജൂലൈ 19, ചൊവ്വാഴ്ച

ഇരുളിലെ പ്രകാശാശ്വാസത്തിന്

എന്റെ സുഹൃത്ത് പി. പ്രകാശ് ഇരുളിലിരുന്നെഴുതിയ ഒരു കവിതയ്ക്ക്  

ഞാൻ നിലാവിലിരുന്ന് എഴുതിയ അനുകവിത 

പ്രകാശിൻറെ കവിത 

വീണ്ടുമൊരു ചുവടിനിടമില്ല; പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു. 
ചുറ്റിലുമിരുട്ടാണ്, നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്‍
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(പി പ്രകാശ്, 19.07.2016, 17.21 hrs)

എൻറെ അനുകവിത 

എന്തെഴുതിടും? നിരാശാന്ധകാരത്തിലും
രാവുമായാന്‍ ചന്ദ്രനെത്താം
എന്നറിയുവോനാണു ഞാനെന്നു ചൊല്കിലും
വിശ്വാസമില്ലെങ്കിലെന്താ-
ണാശ്വാസമേകുവാന്‍? വിശ്വാസമാശ്വാസ,-
മാശ്വാസമാം ശ്വാസധാര!

താളം, പ്രപഞ്ചത്തിനുള്ള സംഗീതവും
സൗന്ദര്യധാരയുമല്ലോ.
ഏതു ദുഃഖത്തിന്റെ കണ്ണുനീര്‍ധാരയും
ചെന്നുചേരും കാവ്യധാര!
നാമതില്‍ നിത്യവും മുങ്ങിക്കുളിച്ചിടില്‍
നിത്യമീ ധാരയെന്നോര്‍ക്കില്‍
ശ്വാസനിശ്വാസാദി ദ്വൈതങ്ങളൊക്കെയും
ആശ്വാസധാരയിലൊന്നാം!

2016, ജൂൺ 30, വ്യാഴാഴ്‌ച

ഞാന്‍ ജോസാന്റണ്‍


ഞാന്‍ ജോസാന്റണ്‍
അറുപതുകഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍നിന്ന്
Y എടുത്തകളഞ്ഞവന്‍
ഇനിയും എഴുതുന്നത് എന്റെ പേരുമാറ്റത്തെപ്പറ്റിയാണ്: 
അതിന്റെ വിശദീകരണം (പാതി ഫലിതമായി) 
പണ്ട് ഞാന്‍ എഴുതിയിരുന്നു: 

'വയ്യവ'യ്യെന്നുയര്‍ന്നിടുമുള്‍സ്വരം
പേരിലുള്ള 'വൈ'യില്‍ നിന്നുമായിടാം.
ആംഗലേയത്തില്‍ 'വൈ' എന്നു ചൊല്ലിയാല്‍
'എന്തുകൊ'ണ്ടെന്ന ചോദ്യമാം, എന്നെയീ 
ഭൂവിലസ്വസ്ഥനാക്കുമിച്ചോദ്യവും
എന്റെ പേരിലും എന്നിലും വേണ്ടിനി!
എന്റെ കാവ്യയുക്ത്യാലോചനത്തിലും
യുക്തിയുണ്ടെന്നു തോന്നി, തുടര്‍ന്നു ഞാന്‍:
'എന്റെ പേരിന്നൊടുക്കത്തെയക്ഷരം 
'വൈ'- അതില്‍ ഒന്നു രണ്ടായിടുന്നതിന്‍ 
ചിത്രമാണു ഞാന്‍ കാണുന്നു, ദ്വൈതമായ് 
മാറുമദ്വൈതസത്തയാം ജീവിതം 
ഇത്ര സങ്കീര്‍ണമാക്കുന്നതാകയാല്‍
എന്റെ പേരിലീ 'വൈ' വേണ്ട മാറ്റിടാം!'

ഇന്നലെ വീണ്ടും എഴുതുമ്പോള്‍ 
ഇങ്ങനെ വീണ്ടും വരികളൊഴുകിവന്നു: 

എന്‍ പേരി,ലെന്‍ ജീവിതത്തിലും വേണ്ട 'വൈ'
എന്തുകൊണ്ടെന്നുള്ള ചോദ്യമാമെന്നിലീ
വയ്യായ്മ തീര്‍ക്കുന്ന,തിന്നിന്റെയര്‍ഥമി-
ങ്ങെയ്യേതില്ലാത്തൊരമ്പാ,ണതന്‍പു താന്‍!

എന്തെന്ന ചോദ്യത്തിനുത്തരമെന്നില്‍ നീ
ചിന്താവിലാപങ്ങളൊന്നുമില്ലാതുണര്‍-
ന്നന്തര്‍ഗതാനന്ദ മന്ദസ്മിതാര്‍ദ്രനായ്
അന്ത്യക്ഷണംവരെയുണ്ടെന്ന ബോധ്യമാം!

N.B.
Please visit my FB page JOSANTON and like.