2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

ജീവാണുഗീത* - മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത

ജീവാണുഗീത*
അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍
അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍
അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍
അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !

കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍
ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ
ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും
ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍
ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍
നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!

ജീവാണുവൊക്കെയും നമ്മളെക്കാളും
ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !
മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും
അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍
ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍
നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!

ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും
ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-
ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-
ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!

ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും
ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:

''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും
പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും
ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ
പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !
പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍
കണ്ടെത്തിയോരു സത്യത്തിനെക്കാളും
രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'
കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?
നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍
കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?
കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി
രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?
ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും
ബന്ധപ്പെടും വിധം കാണുവാനാമോ?
നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം
എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?
സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍
സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍
ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍
നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -
കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?
നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''

എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ
ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?
ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ
ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !

വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍
ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''

ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും
ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!
എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍
എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?

''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-
ങ്ങാനന്ദമേകും സമാധാനമാകാന്‍
ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍
ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!
മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം
ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''

*ജോസാന്റണി 'അന്നധന്യത' മാസികയില്‍

2006 ഏപ്രില്‍ , മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ