2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

അയല്‍പ്പൊരുള്‍

ഭക്ഷ്യ-ആരോഗ്യസ്വരാജ് കോട്ടയം ജില്ലാ ആലോചനായോഗത്തില്‍ വിസിബ് പ്രവര്‍ത്തകയായ ഒരു സഹോദരി തന്റെ കൊച്ചുമുറ്റത്തു മുളച്ച ഒരു മത്തച്ചെടിയെപ്പറ്റി പറഞ്ഞത് കേട്ടപ്പോഴുണ്ടായ പ്രചോദനത്തില്‍ എഴുതിയത്:


ഒരു മത്തനെന്‍ കുടില്‍മുറ്റത്തു മുളയിട്ടു
ചിരിതൂകി നില്ക്കുന്നു, ഹായ്, ഹായ്!
അതിനു പടര്‍ന്നിടാനങ്ങേപ്പറമ്പിലേ
ഇടയുള്ളു, ഞാനെന്തു ചെയ്യാന്‍?

ഇതു പടര്‍ന്നീടാനനുവദിച്ചീടുകില്‍
ഇലമാത്രം പോരുമെനിക്ക്
പടരുന്നിടത്തിന്റെയുടമയ്ക്കു നല്കിടാം
അതിലെ മത്തങ്ങാകളെല്ലാം!

ഇലയല്ല മത്തങ്ങയും നീയെടുത്തുകൊള്‍-
കുടമസ്ഥഭാവത്തൊടെ ഞാന്‍
മൊഴിയവെ നീ ചൊന്നു: പങ്കുവച്ചീടലില്‍
പരമില്ലൊരാനന്ദമെങ്ങും.

നിന്റേതുമെന്റേതുമല്ലൊന്നു, മൊക്കെയും
നമ്മുടേതായ് കണ്ടിടാന്‍ നീ
അയലെന്ന വാക്കിന്റെ പൊരുളായ് തുളുമ്പിയെന്‍
അരികിലെത്തി ചിരിക്കുന്നു!

കരളില്‍ നിറഞ്ഞെന്റെ മിഴിയില്‍ത്തുളുമ്പിടു-
ന്നിരു തുള്ളിയാനന്ദബാഷ്പം!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ