2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പരമാര്‍ഥവും യാഥാര്‍ഥ്യവും

മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്, 

ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെട്ട് 

അദ്ദേഹത്തോടൊത്തു ജീവിക്കുന്ന കാലത്ത്, 

പദ്യത്തിലെഴുതിയ ഒരു കവിതയുടെ 

ഇന്നെഴുതിയ പരാവര്‍ത്തനമാണിത്. 

ഒരു ലക്ഷ്യവുമില്ലാത്ത ഒരലച്ചിലായിരുന്നു, അത്.
നടന്നുതളര്‍ന്ന് എത്തിയത് ഒരു നാല്ക്കവലയില്‍.
അവിടെ നില്ക്കുമ്പോള്‍ ഒരു ഒരു വൃദ്ധന്‍,
ഞാന്‍ ചോദിക്കാതെതന്നെ,
വഴികള്‍ എങ്ങോട്ടൊക്കെ എന്നെനിക്ക് പറഞ്ഞുതന്നു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി:
നീ നിന്റെ വഴിക്കു പോയ്‌ക്കൊള്ളുക.
അവസാനം ഇവിടെ
നീ തിരിച്ചെത്തണം.
നീയിവിടെയിരുന്ന് ഞാന്‍ ചെയ്തതുതന്നെ ചെയ്യണം.

ഞാന്‍ ചോദിച്ചു:
ഒരു ചൂണ്ടുപലകയാകുകയാണോ എന്റെ സ്വധര്‍മം?
അദ്ദേഹം മറുപടി പറഞ്ഞു: 

അത് പരമപുരുഷാര്‍ഥം.
അതിനുമുമ്പ് നിന്റെ ജീവിതത്തിന്റെ 

അര്‍ഥം നീ കണ്ടെത്തണം:
അതിനു സഹായിച്ചക്കാവുന്ന ഒരു ഉപനിഷത്കഥ
ഞാന്‍ പറയാം. കേട്ടുകൊള്ളൂ:

നിന്നെപ്പോലെ പണ്ടും ഒരന്വേഷകനുണ്ടായിരുന്നു.
അവന്റെ പേര് ഭൃഗു.
ഭൃഗുവിന്റെ അച്ഛനും ഒരന്വേഷകനായിരുന്നു.
ഭൃഗു അച്ഛനോടു ചോദിച്ചു:
ഇവിടെയാകെ ഇരുളാണ്.
ആ ഇരുട്ടില്‍ അച്ഛന്‍ ജീവിക്കുന്നത്
ഒരു മെഴുകുതിരിപോലെയാണെന്ന് ഞാന്‍ കാണുന്നു.
അങ്ങയെ നയിക്കുന്ന വെളിച്ചം എന്താണ്?
വരുണന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
എല്ലാ ജീവജാലങ്ങളും ജനിക്കാനും ജീവിക്കാനും മരിക്കാനും
അനിവാര്യമായ ഒരു പൊരുളുണ്ട്.
അതറിയാന്‍ തപസ്സിലൂടെയേ സാധിക്കൂ.
പോയി തപസ്സുചെയ്യുക.
 

ഭൃഗു തപസ്സുചെയ്യാന്‍പോയി.
ഉച്ചയായപ്പോഴേക്കും അവനു വിശപ്പുതുടങ്ങി.
വിശപ്പ് അസഹ്യമായി വളര്‍ന്നപ്പോള്‍
അവന് ഒരു ഉള്‍ക്കാഴ്ചകിട്ടി:
സകലതിനും സത്തയായി ഒരു പൊരുളുണ്ടെന്നും
തപസ്സിലൂടെ അതു കണ്ടെത്തണമെന്നും
അച്ഛന്‍ പറഞ്ഞത് ആഹാരത്തെപ്പറ്റിത്തന്നെയായിരിക്കും.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അന്നത്തില്‍നിന്നാണ്.
ചാകുന്നവ അന്നമായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അന്നംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
ആഹാരമില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, പ്രാണവായുവില്ലാതെ ഒരു മണിക്കൂറുപോലും
ജീവിക്കാനാവില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും പ്രാണനില്‍നിന്നാണ്.
ചാകുന്നവ പ്രാണനായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ പ്രാണന്‍തന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് വീണ്ടും ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
പ്രാണനില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, മനസ്സില്ലാതെ ജീവിക്കുന്നതിന് യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും മനസ്സില്‍നിന്നാണ്.
ചാകുന്നവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ 

ജീവിക്കുന്നവരുടെ മനസ്സില്‍
അവശേഷിക്കുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ മനസ്സുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
മനസ്സുണ്ടെങ്കിലും യാതൊരറിവുമില്ലാതെയോ
യാതൊരു ബോധവുമില്ലാതെയോ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അറിവില്‍നിന്നാണ്.
ചാകുന്നവ അറിവായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അറിവുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
അറിവുണ്ടെങ്കിലും യാതൊരു സുഖവുമില്ലാതെ
യാതൊരു സന്തോഷവുമില്ലാതെ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും ആനന്ദത്തില്‍നിന്നാണ്.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ ആനന്ദംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അപ്പോള്‍ ഇങ്ങനെ പറഞ്ഞു:
നിനക്കു വേണ്ടത്ര അന്നവും പ്രാണനും അറിവും ലഭ്യമാകട്ടെ.
ഈ ഭൂമിയിലെ ജീവിതം അതിധന്യമാണെന്നറിഞ്ഞ്
ആനന്ദത്തോടെ ജീവിക്കാന്‍ നിനക്കു കഴിയട്ടെ!

കഥയെല്ലാം കേട്ടുകഴിഞ്ഞിട്ടും എനിക്ക് പിന്നെയും
ഒരു ചോദ്യംകൂടിയുണ്ടായിരുന്നു:

ഈ അറിവുകളും ബോധ്യമൊക്കെയുണ്ടായാലും
അയല്‍ക്കാരനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ
ജീവിക്കുന്നത് കഷ്ടമല്ലേ?

പരമാര്‍ഥമറിയുന്നവര്‍ അങ്ങനെ ജീവിക്കാനിടയില്ല.
അവര്‍ അപരന്റെ ദുഃഖങ്ങള്‍ അകമേ അറിഞ്ഞ്
അഹമെന്ന ഭാവവും സ്വാര്‍ഥവും വിട്ടവരായിരിക്കും.

അപ്പോള്‍ ഞാന്‍ പറഞ്ഞു:
അങ്ങനെയുള്ള ആരെയും ഞാന്‍
ഇവിടെയെങ്ങും കാണുന്നില്ലല്ലോ.

ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
കണ്ണടകളാണ് പ്രശ്‌നം.
നഗ്നനേത്രങ്ങളുപയോഗിച്ച് എല്ലാം കാണാന്‍ നോക്കൂ!

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ