2015, ജനുവരി 21, ബുധനാഴ്‌ച

സ്വര്‍ഗസ്ഥനായ പിതാവേ....ധ്യാനാര്‍ഥന

ഒന്ന്

 
അങ്ങേ തിരുഹിതമെന്‍ പിതാവേ
സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിറവേറീടണമെന്നു പ്രാര്‍ഥിക്കുവാന്‍
ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ

ഞങ്ങളില്‍ നിന്‍ ഹിതം നിറവേറുമ്പോള്‍
സന്തോഷമോടതു സ്വീകരിക്കാന്‍
അര്‍പ്പണബുദ്ധിയോടൊത്തു വിവേകവും
അങ്ങയോടുള്ള വിധേയത്വവും
അങ്ങു ഞങ്ങള്‍ക്കു പകരേണമേ. (അങ്ങേ....)

രോഗവും ദുരിതവും കഷ്ടതയും മര്‍ത്യ-
പാപഫലങ്ങളായ് കാണുമ്പൊഴും
ഞങ്ങളിലപ്രിയമുളവാക്കിടുന്നതും
നിന്‍ ഹിതമാകാമെന്നോര്‍മിക്കുവാന്‍
നീ നിന്‍ വിവേകമിങ്ങേകേണമേ. (അങ്ങേ....)

രണ്ട്


അന്നന്നു വേണ്ടുന്നൊരാഹാരമേകണ-
മിന്നെന്നു പ്രാര്‍ഥിച്ച ഞങ്ങളെന്നും
ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!

സോദരര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊന്നിനും
മാപ്പുനല്കീടാതെ ഞങ്ങളെന്നും
അര്‍ഥമോര്‍ക്കാതെയാം പ്രാര്‍ഥിച്ച,തങ്ങനെ
ശാപം വലിച്ചുവച്ചിന്നോളം! (അന്നന്നു...)

ബോധപൂര്‍വംമാത്രമിന്നുതൊട്ടര്‍ഥമോര്‍-
ത്തര്‍ഥിക്കാം, ഞങ്ങളറിഞ്ഞിടാതെ
പ്രാര്‍ഥിച്ചതൊക്കെയും നീ ക്ഷമിക്കേണമേ
ഞങ്ങള്‍ പൊറുത്തിടുന്നിന്നെല്ലാം. (അന്നന്നു...) 


http://catholicreformation-kcrm.blogspot.in/2012/03/blog-post_11.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ