2016, ജനുവരി 4, തിങ്കളാഴ്‌ച

അസംബന്ധാര്‍ഥം

മുപ്പതു വര്‍ഷം മുമ്പാണ്
ഗുരു നിത്യ ചൈതന്യയതി
സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
''ഇത് ഭീഷ്മര്‍!''
 

ഞാന്‍ ചോദിച്ചു: ''അങ്ങ് വ്യാസനും! അല്ലേ?''
അദ്ദേഹം പറഞ്ഞു, ചോദിച്ചു: ''അതേ. നീയോ?''
''ഗണപതിതന്നെ.''
''എന്നാല്‍, കൊമ്പു മുറിച്ച് എഴുതാനിരിക്കൂ.''
''അങ്ങ് മഹാഭാരതം പുനഃസൃഷ്ടിക്കാന്‍ പോകുകയാണോ?''
 

''അല്ല, ഞാന്‍ ഒരു വ്യാഖ്യാതാവുമാത്രം.
ആദിവ്യാസന്‍ എഴുതിവച്ചതിലേറെ എനിക്കൊന്നും പറയാനില്ല.
അദ്ദേഹം ധ്വനിപ്പിച്ച ചിലതൊന്നും
ആരും ഇതുവരെ ഗ്രഹിക്കാത്തതായുണ്ട്.
അതൊക്കെ ഞാന്‍ നിന്നോടൊന്നു പറയാം.
ആദിഗണപതിയെപ്പോലെ നീയും
ഞാന്‍ പറയുന്നതെന്തെന്ന്
വ്യക്തമായി ഗ്രഹിച്ചശേഷമേ എഴുതാവൂ.''

''ശരി.''

''ഞാന്‍ കൗരവരുടെയും പാണ്ഡവരുടെയും പിതാമഹനാണ്.
എന്നാല്‍, എനിക്ക് ഒരിക്കലും അവരാരോടും
യാതൊരു മമതയും ഉണ്ടായിട്ടില്ല.
ഞാന്‍ അവരുടെ കഥ പറഞ്ഞത്
ജീവിതത്തില്‍ ഉളവാകുന്ന മിഥ്യാധാരണകളെയും
അസംബന്ധങ്ങളെയും ചൂണ്ടിക്കാണിക്കാനാണ്.
ഭീഷ്മപ്രതിജ്ഞതന്നെ എടുക്കുക.
ദേവവ്രതന്‍ അച്ഛന്റെ കാമത്തിന്
അരുനിന്നിടത്ത് എന്തു ധര്‍മമായിരുന്നു?
അതിലൂടെ അദ്ദേഹം സ്വന്തം ശക്തിചൈതന്യങ്ങള്‍ക്കും
ഒരു വംശധാരയ്ക്കുതന്നെയും അണകെട്ടുകകൂടിയല്ലേ ചെയ്തത്?
ഒടുവില്‍ അവരുടെ വംശം നിലനിര്‍ത്താന്‍
എനിക്കു ചെയ്യേണ്ടിവന്നതും ധര്‍മൊന്നുമായിരുന്നില്ല. 



കൗരവര്‍ക്കുവേണ്ടി പടനയിച്ച് അവസാനം
ശരശയ്യയില്‍ ദക്ഷിണായനം കാത്ത് കിടന്ന
ഭീഷ്മര്‍ മഹാത്യാഗിയായിരുന്നെങ്കിലും
എന്തെങ്കിലും ത്യജിച്ചത് സമ്യക്കയായി ആയിരുന്നോ?
സന്ന്യാസമെന്തെന്നറിയാത്ത അദ്ദേഹത്തെ
എങ്ങനെ ആചാര്യനെന്നു വിളിക്കാനാവും?

എന്റെ രക്തത്തില്‍നിന്നുണ്ടായ കൗരവര്‍ക്കോ പാണ്ഡവര്‍ക്കോ
ആ രാജ്യത്തെ ജനങ്ങളെക്കാളുപരി ഉണ്ടായിരുന്നത്
എന്തു രാജ്യാവകാശമായിരുന്നു?
എന്നിട്ടും അവര്‍തമ്മില്‍ യുദ്ധമുണ്ടായി.
യുദ്ധത്തില്‍ കൃഷ്ണന്‍ സ്വീകരിച്ച നിലപാടിലും
അര്‍ജുനനെ ഉണര്‍ത്താനായി കൃഷ്ണന്‍ ചൊല്ലിയ ഗീതയിലും
എന്നെ ആരെങ്കിലും കാണുന്നുണ്ടോ?
യുദ്ധത്തിന്റെ ഫലമായി സംഭവിച്ച മഹാനാശം കണ്ടിട്ടും
മനുഷ്യര്‍ യുദ്ധങ്ങള്‍ തുടരുകയല്ലേ?
എന്റെ ജയം എന്ന കൃതി മഹാഭാരതമായപ്പോള്‍
ഒരു പരാജയമായിപ്പോയോ എന്നു
ഞാനിന്നു സംശയിക്കുന്നു.
അതില്‍ എന്റെ വാക്കുകളെക്കാള്‍
അനേകരുടെ ഒച്ചപ്പാടാണിന്നുള്ളത്.

എനിക്കിപ്പോള്‍ ഇത്രയേ പറയാനുള്ളു.
അസംബന്ധാര്‍ഥം എന്നും അസംബന്ധാര്‍ഥമേ ആയിരിക്കൂ!''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ