2013, ഡിസംബർ 12, വ്യാഴാഴ്‌ച

'കോഴിമുട്ടപ്പാറ'യിലെ നസ്രാണിവിഷാദയോഗം

From  
http://sahryudayasamithi.blogspot.in/ 

(പുസ്തകാസ്വാദനം - ജോസാന്റണി)
കവി
വര്‍ഗീസാന്റണി (phone : 9526335648)
ഡിസി ബുക്‌സ് കോട്ടയം
'
നസ്രാണിവിഷാദയോഗം' എന്ന ശ്രീ വര്‍ഗീസാന്റണിയുടെ കവിതാസമാഹാരത്തിന്റെ 'കോഴിമുട്ടപ്പാറയിലെ വെളിപ്പെടല്‍' എന്ന ആമുഖത്തില്‍ ശ്രീ വര്‍ഗീസാന്റണി വ്യക്തമാക്കിയിട്ടുള്ള കാവ്യസത്യം ഇതാണ്: ''പ്രകൃതിയിലെ അന്തമറ്റ രൂപങ്ങളാണ് അന്തമറ്റ കാവ്യരൂപങ്ങളായി മാറുന്നത്. സ്ഥൂലപ്രകൃതിയില്‍ നിന്ന് സൂക്ഷ്മപ്രകൃതിയിലേക്കുള്ള സഞ്ചാരമാണ് കവിത......
കോഴിമുട്ടപ്പാറ തൃശൂരിലെ വെള്ളിക്കുളങ്ങരയിലുള്ള ലോകാക്ഭുതമാണ്.
......അസാധ്യമായ പലതും മനുഷ്യന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ഒരു കോഴിമുട്ട ഓരംകുത്തി നിറുത്താന്‍ മനുഷ്യനു സാധിച്ചിട്ടില്ല കോഴിമുട്ടയുടെ വെല്ലുവിളി പ്രകൃതി ഏറ്റെടുത്തു പ്രകൃതിയുടെ കരവിരുതിന്റെ, കരള്‍വിരുതിന്റെ, പ്രകടനമാണ് കോഴിമുട്ടപ്പാറ.
......കോഴിമുട്ട ഫലിതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ ഫലിതമാണ്. മുട്ടയും പാറയും തമ്മിലുള്ള പൊരുത്തക്കേടാണ് അതിനെ ഫലിതമാക്കുന്നത്......കോഴിമുട്ട അത്ഭുതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ അത്ഭുതമാണ്. പേരില്‍ കുടികൊള്ളുന്ന ഹാസ്യം നേരില്‍ അത്ഭുതമായി മാറും. വേണമെങ്കില്‍ വീരവും രൗദ്രവും അതില്‍ ദര്‍ശിക്കാം. ശൃംഗാരം അതിലില്ലെങ്കിലും അതിനരികിലുണ്ട്.മേല്‍പ്പറഞ്ഞ രസങ്ങളിലൂടെയെല്ലാം കടന്നുപോയി കുറച്ചുനേരം കണ്ണടച്ചിരുന്നാല്‍ ശാന്തരസവും ഉണരും. അതുകൊണ്ട് കോഴിമുട്ടപ്പാറ ഒരു മഹാകാവ്യമാണ്.''
വര്‍ഗീസാന്റണിയുടെ കവിത വര്‍ഗീസാന്റണിയുടെമാത്രം ശൈലിയിലുള്ള കവിതയാണ്. ഇതിനെ ഒരു കള്ളിയിലും ഇട്ടുവയ്ക്കാവുന്നതല്ല. ഇവ കാല്പനികമോ ആധുനികമോ അത്യന്താധുനികമോ ആധുനികോത്തരമോ ഉത്തരാധുനികമോ ഒന്നുമല്ല. ഓരോ ആസ്വാദകന്റെയും അനുഭവങ്ങളോടും അറിവുകളോടും പ്രതിപ്രവര്‍ത്തിച്ച് ഉരുത്തിരഞ്ഞുവരേണ്ട അര്‍ഥതലങ്ങളാണ് ഓരോ കവിതയിലും ഉള്ളത്.
ആദ്യവായനയ്ക്ക് സുലളിതമെങ്കിലും ആലോചനാമൃതം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കുറെ വരികള്‍ ഇവിടെ ഉദ്ധരിച്ചാല്‍ മതി എന്നാണ് ആദ്യം തോന്നിയത്. താഴെ കൊടുക്കുന്ന വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഞാനൊരു പ്രതിസന്ധിയിലായി.
''കൊതുകുകടി മനുഷ്യപക്ഷവീക്ഷണമാണ്.
കുടിയാണ് കൊതുകുപക്ഷം.
ചോരകുടിച്ചാലും വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയില്ലവ, ഉന്മീലനം ചെയ്യും.
കൊഴിഞ്ഞൂ ഉന്മൂലനസിദ്ധാന്തം.
വിരിഞ്ഞൂ ഉന്മീലനത്തിന്റെ ഉപനിഷത്ത്.''
ആധുനികോത്തരകവിതയുടെ വാച്യാര്‍ഥം കൃത്യമായറിയാന്‍ ശബ്ദതാരാവലിയില്‍ നോക്കാന്‍ ഇടയാകരുതല്ലോ. ഉന്മീലനം എന്ന വാക്കിന്റെ അര്‍ഥമറിയാന്‍ എനിക്ക് ശബ്ദതാരാവലിയില്‍ നോക്കേണ്ടിവന്നു. കണ്ണുതുക്കല്‍, ഉണരല്‍ എന്നാണ് അതിനര്‍ഥം. വലിയ അര്‍ഥതലങ്ങളുള്ള വാക്കാണിത്. അപ്പോള്‍ ഇവിടത്തെ കൊതുക് വെറും കൊതുകായിരിക്കില്ല. ഈ ഏതാനും വരികള്‍ക്കുള്ളില്‍, കൃത്യമായി വിശദീകരിക്കാനാവാത്ത അഗാധമായ ചില ധ്വനിതലങ്ങള്‍, മുട്ടയിലെ കരുപോലെ ഉണ്ട്. എനിക്കു കൂടുതല്‍ വിശദീകരിക്കാനാവുന്നില്ല.
അതേ. ഈ പുസ്തകം 'കോഴിമുട്ടപ്പാറ'പോലെതന്നെ ഒരു മഹാകാവ്യമാണ്. പ്രകൃതി തന്നിലുള്ള ഫലിതവും അത്ഭുതവും സ്വയം നോക്കിക്കണ്ടപ്പോള്‍ കോഴിമുട്ടപ്പാറ ഉണ്ടായതുപോലെതന്നെയാണ് വര്‍ഗീസാന്റണി പ്രകൃതിയിലുള്ള ഫലിതവും അത്ഭുതവും നോക്കിക്കണ്ടപ്പോള്‍ ഈ പുസ്തകത്തിലെ കവിതകളോരോന്നും ഉണ്ടായത്.
ആമയെപ്പറ്റിയുള്ള നാലു കവിതകളിതിലുണ്ട്. 'കൂര്‍മ്മാധിപത്യം', 'ആമ & അവതാരക', 'ഗ്രാന്റ് ഫിനാലെ', 'വീടുണ്ടാക്കി മുടിഞ്ഞ ആമയില്ലല്ല. ആമ എന്ന പ്രതീകത്തിന് നാലുകവിതകളിലും വ്യത്യസ്തമായ ഊന്നലുകളാണ് എന്നു നാം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യകവിതയില്‍ വേദങ്ങള്‍ വീണ്ടെടുത്ത ആദ്യാവതാരമായ ആമ പറയുന്നു: ''ഞങ്ങള്‍ വഹിക്കുന്ന അറിവിന്റെ മഹാഭാര(ത)ത്തെയാണ് മന്ദതയെന്നും നിസ്സംഗതയെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.''
രണ്ടാമത്തെ കവിതയില്‍ ആമ പറയുന്നു: ''പരാജയത്തിലുമുണ്ടൊരു സാധ്യത. മുയല്‍ ആരംഭിച്ചത് പൂജ്യം ശതമാനം പരാജയസാധ്യതയില്‍നിന്നാണ്. ഞാന്‍ ആരംഭിച്ചത് പൂജ്യം ശതമാനം വിജയസാധ്യതയില്‍നിന്നും. പൂജ്യം എന്നെ ഹരം കൊള്ളിക്കുന്നു.''
മൂന്നാമത്തെ കവിതയില്‍ ഉള്ള രണ്ട് ഉള്‍ക്കാഴ്ചകള്‍ കാണുക: ''ആമയിലെ 'ആ' ലോപിച്ചും 'മ' ഇരട്ടിച്ചുമാണ് അമ്മ എന്ന വാക്കുണ്ടായത്.''
''ആമദേഹവും മുയല്‍മനവും തമ്മിലുള്ള അനാദിയായ മത്സരത്തില്‍ ആമ ഒരിക്കലും ജയിച്ചിട്ടില്ല.''
നാലാമത്തെ കവിതയിലെ ഏതാനും ഉള്‍ക്കാഴ്ചകള്‍ കൂടി കാണുക:
''ഗുഹയിലോ മരച്ചുവട്ടിലോ അല്ല വീടിന്റെ ഉത്പത്തി ആമയുടെ മുതുകിലാണ്.
....വീടു മുതുകിലുള്ളവന് എങ്ങുമെത്താന്‍ ധൃതിയില്ല...
വീടും വീട്ടുകാരനും രണ്ടെന്ന ദൈ്വതമില്ലാത്തതതിനാല്‍ ഗൃഹാതുരത്വമില്ല.''
തുറന്നു പറയട്ടെ, ഈ പുസ്തകം വാങ്ങാനും വായിക്കാനും വായനക്കാര്‍ക്കു പ്രചോദനമേകുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ട് എനിക്കു ശ്രദ്ധേയമെന്നു തോന്നുന്ന കുറെ വരികള്‍ ഉദ്ധരിക്കുകയേ ഞാന്‍ ഇനിയും ചെയ്യുന്നുള്ളു.
''ഒരൊറ്റ വാക്കേയുള്ളൂ, അല്ല, ശബ്ദമേയുള്ളൂ - കൊക്കൊക്കോ
അര്‍ഥശൂന്യം, അതിനാല്‍ പ്രതിധ്വനിക്കും ഏതര്‍ഥവും.'' (മുട്ടയിട്ടാല്‍ ആര്‍ക്കമിഡീസാകും)
''കടുകോളം കാരണത്തില്‍നിന്ന് കടലോളം കാര്യങ്ങളുണ്ടാകുന്നതിനോളം അത്ഭുതമെന്തുണ്ട്?
മറിച്ചാകുന്നതിനോളം ചിരിയെന്തുണ്ട്?'' (തലനാരിഴയുടെ വ്യത്യാസങ്ങള്‍)
''അവസാന അത്താഴത്തിന്റെ ആസന്ന ദുരന്തമൂര്‍ച്ചയിലേക്ക്
ഓര്‍ക്കാപ്പുറത്തൊരു കോഴി പറന്നാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?''(കോഴി മൂന്നുവട്ടം കൂകുംമുമ്പ്)
''ഭക്ഷണമാണഖിലസാരമൂഴിയില്‍ ഭക്ഷണമില്ലാക്ഷണമില്ല'' (അഖിലസാരമൂഴിയില്‍)
ചഞ്ചലഭാഷിണി*യാല്‍ അചലങ്ങള്‍പോലും ചഞ്ചലമായ്''
*മൊബൈല്‍ഫോണ്‍ (പരിധിക്കകത്തോ പുറത്തോ)
''ഫ! ചൂലേയെന്നു മാനക്കേടില്‍ മുക്കിയ രൂപകമോങ്ങി അകത്തുള്ളവള്‍
കുറ്റിച്ചൂലളന്നു, അധഃപതനത്തെ.'' (തെങ്ങിന്റെ ആത്മഗതം)
''ആത്മഹത്യ ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ താഴേക്കു ചാടാറുള്ളൂ
എന്നു പറഞ്ഞപ്പോള്‍ നീ കാടുമുഴക്കിച്ചിരിച്ചു.'' (ജലപതനം)
''കടിച്ചു ചോരകുടിച്ചു കൊല്ലുന്നു കൊതുകോളം തെറ്റുകള്‍
ആനയോളം ശരികളെ.'' (സ്ത്രീയേ എനിക്കും നിനക്കും)
''ഏതിന്‍ ഷട്ടറിടും രണ്ടാം വരവില്‍?
നിര്‍ഗോളീകരണം, ആഗോളതാപശമനം, പില്‍ക്കാല സോഷ്യലിസം?''
('സെന്‍' തോമസിന്റെ സുവിശേഷത്തില്‍ എഡിറ്റര്‍ ചെയ്തത്)
''മനുഷ്യനു മനുഷ്യനെയും ദൈവത്തെയും പിശാചിനെയും മാറിമാറി വിളിക്കാം
ദൈവത്തിനു വിളിക്കാന്‍ ദൈവമില്ല, മനുഷ്യനേയുള്ളൂ.'' (വിശ്വവിഖ്യാതമായ ചെവികള്‍)
''എവറസ്റ്റ് കീഴടക്കുന്നവര്‍ എവറസ്റ്റിനു കീഴടങ്ങും
ഉലകമേ ചൂടിക്കരുത് ജേതാവിന്റെ മുടി
പരാജയശ്രീലാളിതന്‍ ഞാന്‍'' (എവറസ്റ്റാരോപണം) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ