2016 സെപ്റ്റംബർ 3, ശനിയാഴ്‌ച

നീ വഴിയല്ല


നീയറിയു:ന്നിവിടൊറ്റയല്ലാരു,മി-
ങ്ങൊത്തുചേരേണ്ടവർ ചേർന്നിടാൻ നീ
രാസത്വരകമെന്നോണമാംനീ വഴി-
യല്ലവഴികാട്ടി മാത്രമിപ്പോൾ ‍.

നീയറിയുന്നിനിയിങ്ങു തിരിയുവാൻ 
നൂറു വഴിക,ളെല്ലാ വഴിക്കും
പോകുവാനാവില്ലൊരാൾക്കും വഴിതിരി-
യുന്നിടത്തല്ലൊ നിനക്കിടമിന്നുകിട്ടി!

നീയറിയുന്നു നിനക്കു ബലംതരാൻ‍,
താങ്ങിനടത്തുവാൻ‍, ആരുമില്ല!

അന്ധരാമാരെങ്കിലുംനിന്നടുത്തുവ-
ന്നാരായും നാളെ നിനക്കു പോകാൻ 
നീയറിയുന്ന വഴിയ്ക്കു കണ്ണാകുവാൻ 
നീ സഹായം നല്കി കൂടെക്കൂടാൻ .

അന്നോളം നിൻ ധർമം ചൂണ്ടുപലകയായ്
ഇക്കവലയ്ക്കലായ് നിൽക്കൽ മാത്രം.
നിൻ തുണ തേടിയാരെങ്കിലുംവന്നീടും
നേരംവരെ നിനക്കിങ്ങുനിൽക്കൽ-
തന്നെ സ്വധർമംവരും ധർമമുക്തി നീ
ഞാനായി മാറും ക്ഷണത്തിൽ മാത്രം!

കുമിളകള്‍ നാം!


ആനന്ദസാഗരതീരത്തല-
ച്ചാര്‍ക്കും തിരയില്‍ കുമിളകള്‍ നാം
നമ്മില്‍ പ്രതിബിബിക്കുന്നു വിശ്വം!
നമ്മുടെയുള്ളിലാനന്ദതീര്‍ഥം!!

നമ്മില്‍ പ്രതിഫലിക്കുന്ന-വിശ്വ-
വര്‍ണവുമുള്ളിലെയാനന്ദവും
രണ്ടെന്നു കണ്ടിടേ,ണ്ടുള്ളതല്ലാ-
തില്ലൊന്നും നമ്മളിലീ നിമിഷം!

ഈ നിമിഷംമാത്രമാണു വര്‍ത്ത-
മാനവും മാനവും, മൗനമന്ദ-
സ്‌മേരമാമാത്മാര്‍ഥസിന്ധുവിലെ
സങ്കല്പസംഗീതധാര പോലും!

ഈ നിമിഷത്തിലല്ലാതെയില്ലാ
യാഥാര്‍ഥ്യമായൊന്നുമെന്നറിഞ്ഞീ
സത്യസങ്കല്പസമന്വയത്തിന്‍
സംഗമബിന്ദു നാമെന്നറിയാം!

ഞാനല്ല, നീയല്ല നമ്മള്‍മാത്രം,
ആനനന്ദസാഗരതീരം മാത്രം
സത്യമാം സംഗീതം, രാഗധാര
മൗനത്തില്‍ മുദ്രിതമെന്നറിയൂ!


ഞാന്‍, നീയെന്നുള്ളൊരീ ദ്വൈതഭാവം
ജ്ഞാനാര്‍ഥസാഗരത്തില്‍ കുമിള!
പൊട്ടിത്തകര്‍ന്നു കടലിനാഴം
കണ്ടെത്തിടാനാണു മൃത്യുരഥ്യ!

മൃത്യുവില്‍ സത്യമുണ്ടെന്നറിഞ്ഞാല്‍
നൃത്തമീ ജീവിതമെന്നറിഞ്ഞാല്‍
മൃത്തിലാം പൂവിടര്‍ത്തും ചെടിതന്‍
അസ്തിത്വമെന്നറിഞ്ഞാര്‍ദ്രരാകാം!

* 

2016 ഓഗസ്റ്റ് 13, ശനിയാഴ്‌ച

പിറന്നാളില്‍

പ്രായം മറക്കാന്‍ ശ്രമിക്കുന്ന ഞാന്‍ പ്രായ-

മേറാതിരിക്കുവാന്‍ ചെയ്യേണ്ടതെന്നിലെ

കുഞ്ഞിനായ് താരാട്ടു പാടിക്കൊടുക്കലെ-

ന്നോര്‍മിച്ചു പാടുന്നു; പാട്ടിതു കേള്‍ക്കുക:

''നീയൊരു പൂവാടി, വാടിയ പൂവൂകള്‍ 

വീണുകൊഴിഞ്ഞു മണ്ണായ് വളം നല്കവെ

വീണ്ടും വിരിഞ്ഞിടും പൂവുകള്‍ മാത്രമാം 

നീയെന്ന വാസ്തവം; ഓര്‍ത്തു ചിരിക്കുക!''


2016 ജൂലൈ 19, ചൊവ്വാഴ്ച

ഇരുളിലെ പ്രകാശാശ്വാസത്തിന്

എന്റെ സുഹൃത്ത് പി. പ്രകാശ് ഇരുളിലിരുന്നെഴുതിയ ഒരു കവിതയ്ക്ക്  

ഞാൻ നിലാവിലിരുന്ന് എഴുതിയ അനുകവിത 

പ്രകാശിൻറെ കവിത 

വീണ്ടുമൊരു ചുവടിനിടമില്ല; പാതാളമാ-
ണുണ്ടായിരുന്ന തിരി കെട്ടു. 
ചുറ്റിലുമിരുട്ടാണ്, നിശ്ശബ്ദതാസ്ത്രങ്ങ-
ളേറ്റേറ്റു ഹൃദയം തുളഞ്ഞു.
ചത്ത സൂക്തങ്ങളതി തീക്ഷ്ണദുര്‍ഗന്ധമായ്
കൊത്തിപ്പറിയ്ക്കുന്നു ക്രൂരം.
ശക്തനാമൊരു കഴുകു വന്നു നഖമുനകളാല്‍
കോര്‍ത്തെടുത്തെങ്കിലതു പുണ്യം!
(പി പ്രകാശ്, 19.07.2016, 17.21 hrs)

എൻറെ അനുകവിത 

എന്തെഴുതിടും? നിരാശാന്ധകാരത്തിലും
രാവുമായാന്‍ ചന്ദ്രനെത്താം
എന്നറിയുവോനാണു ഞാനെന്നു ചൊല്കിലും
വിശ്വാസമില്ലെങ്കിലെന്താ-
ണാശ്വാസമേകുവാന്‍? വിശ്വാസമാശ്വാസ,-
മാശ്വാസമാം ശ്വാസധാര!

താളം, പ്രപഞ്ചത്തിനുള്ള സംഗീതവും
സൗന്ദര്യധാരയുമല്ലോ.
ഏതു ദുഃഖത്തിന്റെ കണ്ണുനീര്‍ധാരയും
ചെന്നുചേരും കാവ്യധാര!
നാമതില്‍ നിത്യവും മുങ്ങിക്കുളിച്ചിടില്‍
നിത്യമീ ധാരയെന്നോര്‍ക്കില്‍
ശ്വാസനിശ്വാസാദി ദ്വൈതങ്ങളൊക്കെയും
ആശ്വാസധാരയിലൊന്നാം!

2016 ജൂൺ 30, വ്യാഴാഴ്‌ച

ഞാന്‍ ജോസാന്റണ്‍


ഞാന്‍ ജോസാന്റണ്‍
അറുപതുകഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍നിന്ന്
Y എടുത്തകളഞ്ഞവന്‍
ഇനിയും എഴുതുന്നത് എന്റെ പേരുമാറ്റത്തെപ്പറ്റിയാണ്: 
അതിന്റെ വിശദീകരണം (പാതി ഫലിതമായി) 
പണ്ട് ഞാന്‍ എഴുതിയിരുന്നു: 

'വയ്യവ'യ്യെന്നുയര്‍ന്നിടുമുള്‍സ്വരം
പേരിലുള്ള 'വൈ'യില്‍ നിന്നുമായിടാം.
ആംഗലേയത്തില്‍ 'വൈ' എന്നു ചൊല്ലിയാല്‍
'എന്തുകൊ'ണ്ടെന്ന ചോദ്യമാം, എന്നെയീ 
ഭൂവിലസ്വസ്ഥനാക്കുമിച്ചോദ്യവും
എന്റെ പേരിലും എന്നിലും വേണ്ടിനി!
എന്റെ കാവ്യയുക്ത്യാലോചനത്തിലും
യുക്തിയുണ്ടെന്നു തോന്നി, തുടര്‍ന്നു ഞാന്‍:
'എന്റെ പേരിന്നൊടുക്കത്തെയക്ഷരം 
'വൈ'- അതില്‍ ഒന്നു രണ്ടായിടുന്നതിന്‍ 
ചിത്രമാണു ഞാന്‍ കാണുന്നു, ദ്വൈതമായ് 
മാറുമദ്വൈതസത്തയാം ജീവിതം 
ഇത്ര സങ്കീര്‍ണമാക്കുന്നതാകയാല്‍
എന്റെ പേരിലീ 'വൈ' വേണ്ട മാറ്റിടാം!'

ഇന്നലെ വീണ്ടും എഴുതുമ്പോള്‍ 
ഇങ്ങനെ വീണ്ടും വരികളൊഴുകിവന്നു: 

എന്‍ പേരി,ലെന്‍ ജീവിതത്തിലും വേണ്ട 'വൈ'
എന്തുകൊണ്ടെന്നുള്ള ചോദ്യമാമെന്നിലീ
വയ്യായ്മ തീര്‍ക്കുന്ന,തിന്നിന്റെയര്‍ഥമി-
ങ്ങെയ്യേതില്ലാത്തൊരമ്പാ,ണതന്‍പു താന്‍!

എന്തെന്ന ചോദ്യത്തിനുത്തരമെന്നില്‍ നീ
ചിന്താവിലാപങ്ങളൊന്നുമില്ലാതുണര്‍-
ന്നന്തര്‍ഗതാനന്ദ മന്ദസ്മിതാര്‍ദ്രനായ്
അന്ത്യക്ഷണംവരെയുണ്ടെന്ന ബോധ്യമാം!

N.B.
Please visit my FB page JOSANTON and like. 

മുക്തന്‍

രാസത്വരകമാം ഞാന്‍ സ്വയം കണ്ടെത്തി:
അതുതന്നെ എന്റെ സ്വധര്‍മം!
ഞാനറിയു:ന്നതില്‍ നിഷ്‌കാമകര്‍മത്തിന്‍ 
തത്ത്വവുമുണ്ട്, ഞാന്‍ മുക്തന്‍!

2016 ജൂൺ 5, ഞായറാഴ്‌ച

അനുകവിത

Rafeeq Ahamed
*ശത്രു* 
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്നേഹത്തണുപ്പാൽ
ച്ചെടികളെ, പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ-
യതിരപ്പിളളീ നീയെൻ 
ജന്മശത്രു.



അനുകവിത 
ഇതുപോല്‍ മനോഹരമായ് പ്രതിഷേധത്തിന്‍ 
കനലിന്റെ മുകളിലീ ചാരമായ് നീ
കുത്തിക്കുറിച്ചതാം കവിതകേള്‍ക്കുമ്പൊഴും 

'ചാരമോ? വളമി'തെന്നായിരിക്കാം
കരുതുന്നതവ,രവര്‍ക്കറിയില്ല ചാരമായ്
സകലരും മാറാതിരിക്കുവാനാം
തിരുനെറ്റിയില്‍ ഭസ്മമണിയുന്നു ശിവ,നവന്‍
ഹാരമാക്കും പാമ്പു നിന്റെ മെത്ത!

2016 ഏപ്രിൽ 12, ചൊവ്വാഴ്ച

ചരിതാര്‍ഥത ബോണസ്!


ഞാന്‍ നിന്റെ തോളില്‍ക്കറി നില്ക്കുമ്പോഴല്ലാ, നീയെന്‍
തോളിലേറിയിട്ടെന്താം കാണുന്നതെന്നോതുമ്പോ-
ഴാണല്ലോ, എനിക്കെന്റെ പൊക്കവും ഉള്‍ക്കാഴ്ചയും
ഏറുന്ന,തൊപ്പം കിട്ടും ചരിതാര്‍ഥത ബോണസ്!

2016 മാർച്ച് 22, ചൊവ്വാഴ്ച

മാര്‍ഗദര്‍ശനം


മുപ്പതു വര്‍ഷം മുമ്പ് എഴുതിയ ഒരു കവിത 

 അതേപടി പകര്‍ത്തുകയാണ്.



ഒരു കൊടുമുടിയുടെയടിയില്‍ക്കൂ-
ടിരു പടയണി തുള്ളി നടപ്പൂ
ഇരു ദിശകളിലെങ്കിലുമെപ്പൊഴു-
മൊരു വഴിയേ ഉഴറിനടപ്പൂ!
കരപംക്തികളുയരുന്നൂക്കില്‍!
നുര പതയുകയല്ലോ വാക്കില്‍!!
സിരകളിലോ ചോരയുമതുപോല്‍
നുരയുംപടിയാണൊഴുകുന്നു.

കൊടുമുടിയുടെയുത്തുംഗതയില്‍
പടകള്‍വിട്ടേറിയ ചിലരാം
അവരവിടെയിരുന്നരുളുന്നു
ഇവിടേക്കു വരൂ ജനപദമേ
ഭ്രമമാണീ പിന്തുടരല്‍വഴി
ഭ്രമണത്തില്‍പ്പെടുവാന്‍ കാര്യം!

ഒരു ഭ്രമണപഥത്തില്‍ത്തന്നെ
ഇരു ദിശകളിലായി ഗമിപ്പോര്‍
ഇരു കൂട്ടരുമൊരുപോല്‍ നിത്യവു-
മിരു വട്ടം തമ്മില്‍ കാണ്മൂ
ഇടയിടെയിരു പടകളുമങ്ങി-
ങ്ങടിപിടി കൂടുന്നൂ വഴിയുടെ
ദിശയെച്ചൊ, ന്നതുകണ്ടല്ലോ
മുിയില്‍നിന്നൊരുവനിറങ്ങി.

അവനൊരു പടയണിയുടെ മുമ്പേ
കയറിനടന്നഭിമുഖമങ്ങേ
പടവന്നൊരു നേരം മറ്റൊരു
ഗതി നോക്കി നടന്നുതുടങ്ങി.

പുതുവഴിയില്‍ മുള്ളുകള്‍, കുറ്റി-
ച്ചെടികള്‍, പാമ്പുുകളും കല്ലും!
ഇതുവഴിപോക്കൊരുഗതികേടെ-
ന്നരുളുന്നു, പലര്‍ പിരിയുന്നു.

അതിലൊട്ടും മനമുലയാതാ
മലയേറിയിറങ്ങിയണഞ്ഞോന്‍
പറയുന്നു: പഴയവഴിക്കും
ദിശകളിലും കുറെ നാള്‍കൂടി
ഭ്രമണമിവര്‍ തുടരും, നാമതി-
ലതിയായ് ഖേദിക്കുകവേണ്ടാ.

പുതുവഴിയേ പോകുന്നവരേ
മലമുകളില്‍ ചെല്ലുകയുള്ളു
പുതുമനമോടല്ലാതങ്ങോ-
ട്ടൊരു പുതുവഴി വെട്ടാന്‍ വയ്യ.
പുതുവഴി വെട്ടാനധികം
പൊതുജനമുണ്ടാവുകയില്ല.
ഇതുമോര്‍, ത്തൊരുമനമൊടെ പോരൂ
മലമുകളില്‍ നാമെത്തീടും!

ഭ്രമണപഥം വിട്ടൊരുനാളില്‍
മല കയറും സകലരു, മതിനായ്
പുതുവഴി വെട്ടീടുക നമ്മള്‍!
പൊതുവഴി വെട്ടീടുക നമ്മള്‍!!

2016 മാർച്ച് 1, ചൊവ്വാഴ്ച

സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ

(സ്ഥലകാലബോധങ്ങള്‍ തന്മാത്രയാകുന്ന-
തൊരു മഹാദുഃഖമെന്നോര്‍ത്താണു കണ്ടു ഞാന്‍
'തന്മാത്ര'*, യിന്നു ഞാന്‍ മറവിയും ശക്തിയെ-
ന്നരുളും സുഹൃത്തിന്റെ യുള്‍ക്കാഴ്ചയില്‍നിന്നു
സ്വന്തമല്ലൊന്നുമെന്നനുഭവിച്ചറിയവേ
ഒരു കവിത മുമ്പില്‍: ഇതും ഞാന്‍ കുറിച്ചതാം:

രാവിലും..
ഒരു സ്വപ്നലഹരിയില്‍ സര്‍ഗസങ്കല്പങ്ങ-
ളൊഴുകുന്ന പൂങ്കിനാപ്പുഞ്ചിരിച്ചോലയില്‍,
വെറുതേ വിഷാദാര്‍ത്തഭാവങ്ങളൊക്കെയും
കഴുകുവാനെത്തുന്നു ഞാന്‍, സന്ധ്യയായ്, വരും
ഇനി രാത്രി, കരയില്ല ഞാ,നെന്റെ രാവിലും
കനവുണ്ടു, വരുമല്ലോ താരങ്ങള്‍ ചന്ദ്രനും! 

ബ്ലെസ്സിയുടെ (മോഹന്‍ലാലിന്റെ) സിനിമ

2016 ജനുവരി 16, ശനിയാഴ്‌ച

ഞാന്‍ നിന്നിലോ നീയെന്നിലോ?

എന്നെയിഷ്ടപ്പെടുന്നത്രെ നീ,യെന്തുകൊ-
ണ്ടെന്നറിയുന്നീല ഞാന്‍ നീ
എന്നിലുണ്ടെന്നതോ നിന്നില്‍ഞാനെന്നതോ
തന്നെയാവും കാര്യ! മെന്നാല്‍,
എന്റെയീസങ്കല്പകാവ്യത്തിലൂടൊന്നു 
സഞ്ചരിച്ചിട്ടു വന്നാട്ടെ: 
http://josantony-josantony.blogspot.in/2013/07/iiiuuv-institute-for-in-formation-and.html  and 
http://josantony-josantony.blogspot.in/2013/04/i-i-i-u-u-v.html



2016 ജനുവരി 15, വെള്ളിയാഴ്‌ച

വെറും തവി


ഞാന്‍ കവിയല്ല, വെറും തവിയാം, ന്റെ
ഏകാന്തതാകാന്തരാണിവിടിങ്ങെന്റെ 
വേകാവികാരങ്ങള്‍ വേകുംവരെ, ശോക-
മാകുമശോകത്തണല്‍മരച്ചോട്ടിലായ്!

2016 ജനുവരി 13, ബുധനാഴ്‌ച

ഓര്‍ക്കുക!

കാലസ്ഥലങ്ങള്‍ കടന്നുപോകുന്നു, നാം
കാലത്തിനെല്ലാമതീതമാം ചൈതന്യ-
ധാരയില്‍, നിത്യചൈതന്യാനന്ദ ധാരയില്‍
മുങ്ങിക്കുളിച്ചിങ്ങുണര്‍ന്നവര്‍, ഓര്‍ക്കുക!

2016 ജനുവരി 12, ചൊവ്വാഴ്ച

നിന്നെയറിയാന്‍

ഗാനാര്‍ഥയാത്ര, ഹൃദയാര്‍ദ്രവസന്തതീര്‍ഥ-
സ്‌നാനാര്‍ഥയാത്ര, ചെറുതാരകമങ്ങു വിണ്ണിന്‍
സ്പന്ദം നിറച്ചു ചിരിതൂകവെ, യെന്നിലാടി-
പ്പാടുന്ന നിന്നെയറിയാനൊരു തീര്‍ഥയാത്ര!

2016 ജനുവരി 9, ശനിയാഴ്‌ച

കവിഭാര്യ

നിങ്ങളൊരു പ്രത്യേകജീവി;
സ്‌നേഹിക്കുവാന്‍ നിങ്ങള്‍ക്കറിയില്ല;
പുല്‍ത്തകിടികള്‍ കൊതിച്ചിരുന്ന എന്നെ
നിങ്ങളീ മരുഭൂമിയിലേക്കാണല്ലോ കൂട്ടിക്കൊണ്ടുവന്നത്.
മഹാ കഷ്ടമായിപ്പോയി!

എനിക്കറിയാം:
നിങ്ങള്‍ക്കും ദാഹമുണ്ട്,
സ്‌നേഹിക്കുവാന്‍ മോഹവുമുണ്ട്;
നിങ്ങളില്‍നിന്ന് നര്‍മമൊന്നും
ഒഴുകുന്നില്ലെങ്കിലും ഞാനറിയുന്നു:
ചിരിയില്‍ കുളിച്ചു ജീവിക്കുവാനാണ്
നിങ്ങള്‍ക്കും ആഗ്രഹം!

ജീവിതത്തിന്നര്‍ഥം നല്കുന്നത്
ചിരിയും കളിയുമാണെന്ന് -
നിങ്ങള്‍ക്കും അറിയാം.
പക്ഷേ നിങ്ങള്‍ക്ക് കനലാണു ജീവിതം,
അതിന്റെ ചൂടു സഹിക്കാനാവാതെ നമ്മള്‍
ഉരുകുകയാണ്;
നിങ്ങളും സഹിക്കുകയാണ്!

നിങ്ങളുടെ ചൂടിന്റെ കാരണം
എന്നിലല്ലെന്ന അറിവ് എനിക്ക് അല്പം
തണുപ്പുനല്കുമ്പോഴാണ് ഞാന്‍ കേള്‍ക്കുന്നു:

'സകലതിലുമുണ്ടല്ലൊ രണ്ടു ധ്രുവങ്ങള്‍;
സമമാം ധ്രുവങ്ങള്‍ വികര്‍ഷിച്ചിടട്ടെ!
തിരയാം നമുക്കുള്ളെതിര്‍ധ്രുവം നിത്യം!!'
 

പറയുന്നതാരാണു നിങ്ങളോ, ഞാനോ?

2016 ജനുവരി 8, വെള്ളിയാഴ്‌ച

മുക്തിപ്പൊരുള്‍


എഴുതിടുമ്പൊഴല്ലല്ല,യീ ജോലിയില്‍
മുഴുകി ജീവിച്ചിടുമ്പൊഴാം ജീവിത-
പ്പുഴയിലൂടെ മുക്തിപ്പൊരുള്‍ കാവ്യമായ്
ഒഴുകിയെത്തുന്നതെന്നിന്നറിഞ്ഞു ഞാന്‍!

2016 ജനുവരി 4, തിങ്കളാഴ്‌ച

അസംബന്ധാര്‍ഥം

മുപ്പതു വര്‍ഷം മുമ്പാണ്
ഗുരു നിത്യ ചൈതന്യയതി
സാക്ഷാല്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു:
''ഇത് ഭീഷ്മര്‍!''
 

ഞാന്‍ ചോദിച്ചു: ''അങ്ങ് വ്യാസനും! അല്ലേ?''
അദ്ദേഹം പറഞ്ഞു, ചോദിച്ചു: ''അതേ. നീയോ?''
''ഗണപതിതന്നെ.''
''എന്നാല്‍, കൊമ്പു മുറിച്ച് എഴുതാനിരിക്കൂ.''
''അങ്ങ് മഹാഭാരതം പുനഃസൃഷ്ടിക്കാന്‍ പോകുകയാണോ?''
 

''അല്ല, ഞാന്‍ ഒരു വ്യാഖ്യാതാവുമാത്രം.
ആദിവ്യാസന്‍ എഴുതിവച്ചതിലേറെ എനിക്കൊന്നും പറയാനില്ല.
അദ്ദേഹം ധ്വനിപ്പിച്ച ചിലതൊന്നും
ആരും ഇതുവരെ ഗ്രഹിക്കാത്തതായുണ്ട്.
അതൊക്കെ ഞാന്‍ നിന്നോടൊന്നു പറയാം.
ആദിഗണപതിയെപ്പോലെ നീയും
ഞാന്‍ പറയുന്നതെന്തെന്ന്
വ്യക്തമായി ഗ്രഹിച്ചശേഷമേ എഴുതാവൂ.''

''ശരി.''

''ഞാന്‍ കൗരവരുടെയും പാണ്ഡവരുടെയും പിതാമഹനാണ്.
എന്നാല്‍, എനിക്ക് ഒരിക്കലും അവരാരോടും
യാതൊരു മമതയും ഉണ്ടായിട്ടില്ല.
ഞാന്‍ അവരുടെ കഥ പറഞ്ഞത്
ജീവിതത്തില്‍ ഉളവാകുന്ന മിഥ്യാധാരണകളെയും
അസംബന്ധങ്ങളെയും ചൂണ്ടിക്കാണിക്കാനാണ്.
ഭീഷ്മപ്രതിജ്ഞതന്നെ എടുക്കുക.
ദേവവ്രതന്‍ അച്ഛന്റെ കാമത്തിന്
അരുനിന്നിടത്ത് എന്തു ധര്‍മമായിരുന്നു?
അതിലൂടെ അദ്ദേഹം സ്വന്തം ശക്തിചൈതന്യങ്ങള്‍ക്കും
ഒരു വംശധാരയ്ക്കുതന്നെയും അണകെട്ടുകകൂടിയല്ലേ ചെയ്തത്?
ഒടുവില്‍ അവരുടെ വംശം നിലനിര്‍ത്താന്‍
എനിക്കു ചെയ്യേണ്ടിവന്നതും ധര്‍മൊന്നുമായിരുന്നില്ല. 



കൗരവര്‍ക്കുവേണ്ടി പടനയിച്ച് അവസാനം
ശരശയ്യയില്‍ ദക്ഷിണായനം കാത്ത് കിടന്ന
ഭീഷ്മര്‍ മഹാത്യാഗിയായിരുന്നെങ്കിലും
എന്തെങ്കിലും ത്യജിച്ചത് സമ്യക്കയായി ആയിരുന്നോ?
സന്ന്യാസമെന്തെന്നറിയാത്ത അദ്ദേഹത്തെ
എങ്ങനെ ആചാര്യനെന്നു വിളിക്കാനാവും?

എന്റെ രക്തത്തില്‍നിന്നുണ്ടായ കൗരവര്‍ക്കോ പാണ്ഡവര്‍ക്കോ
ആ രാജ്യത്തെ ജനങ്ങളെക്കാളുപരി ഉണ്ടായിരുന്നത്
എന്തു രാജ്യാവകാശമായിരുന്നു?
എന്നിട്ടും അവര്‍തമ്മില്‍ യുദ്ധമുണ്ടായി.
യുദ്ധത്തില്‍ കൃഷ്ണന്‍ സ്വീകരിച്ച നിലപാടിലും
അര്‍ജുനനെ ഉണര്‍ത്താനായി കൃഷ്ണന്‍ ചൊല്ലിയ ഗീതയിലും
എന്നെ ആരെങ്കിലും കാണുന്നുണ്ടോ?
യുദ്ധത്തിന്റെ ഫലമായി സംഭവിച്ച മഹാനാശം കണ്ടിട്ടും
മനുഷ്യര്‍ യുദ്ധങ്ങള്‍ തുടരുകയല്ലേ?
എന്റെ ജയം എന്ന കൃതി മഹാഭാരതമായപ്പോള്‍
ഒരു പരാജയമായിപ്പോയോ എന്നു
ഞാനിന്നു സംശയിക്കുന്നു.
അതില്‍ എന്റെ വാക്കുകളെക്കാള്‍
അനേകരുടെ ഒച്ചപ്പാടാണിന്നുള്ളത്.

എനിക്കിപ്പോള്‍ ഇത്രയേ പറയാനുള്ളു.
അസംബന്ധാര്‍ഥം എന്നും അസംബന്ധാര്‍ഥമേ ആയിരിക്കൂ!''

2016 ജനുവരി 2, ശനിയാഴ്‌ച

കാണുക, കാണുക

Visit http://sahryudayasamithi.blogspot.in/2015/12/blog-post_28.html

e-books Centre of Creativity and Culture എന്ന സങ്കല്പം e-books (See See Sea) എന്നു വികസിച്ചതിനെത്തുടര്‍ന്ന്‌ വീണ്ടും വിടര്‍ന്ന് ഒരു കവിതയായത് താഴെ വായിക്കുക:

കാണുക, കാണുക, കടലിതു കണ്ണായ്!
കടലിതിലൊരു ചെറുകുമിളയില്‍ വിശ്വം
പ്രതിബിംബിക്കവെ, കടലാം ഞാനെ-
ന്നുള്ളറിവില്‍ തകരുന്നവയരുളായ്!!

അറിയുക,യറിയുക,യറിവിതിലല്ലാ-
തുറവിടമില്ലിവിടൊന്നിനുമിങ്ങെ-
ന്നുള്ളറിവായ് സ്വയമറിയുക, നിറവായ്
നിര്‍വൃതി നിറയവെ, യറിവതിലലിയൂ!

അറിവതിലലിയുവതില്‍പ്പരമിവിടി-
ല്ലുറവോ നിറവോ എന്നറിയുമ്പോള്‍
ഇന്നിവിടെന്നതിനര്‍ഥമതെന്നും
എങ്ങും നിറയും നീയെന്നാവും!

2015 ഡിസംബർ 28, തിങ്കളാഴ്‌ച

ചന്ദ്രികേ നിന്‍ വിഷാദം.....

എന്തെല്ലാമാരെല്ലാം ചൊല്ലിയാലും - നിലാവിന്‍
മന്ദാരം പൂക്കുമ്പോള്‍ ഞാനിറുക്കും!
സൗന്ദര്യം ചാലിച്ചു ചന്ദ്രികേ നിന്‍ - വിഷാദം-
തന്‍ സപ്തഭാവവും ഞാന്‍ വരയ്ക്കും!!

മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതെഴുതുമ്പോള്‍ മനസ്സില്‍ രമണന്റെ ചന്ദ്രിക ഉണ്ടായിരുന്നോ എന്നെനിക്ക് ഓര്‍മയില്ല.
ഇന്നിപ്പോള്‍ ഇതു വായിച്ചു പകര്‍ത്തുമ്പോള്‍ അധികം ദൂരെയല്ലാതെ വിഷാദമഗ്നയായി ജീവിക്കുന്ന ഒരു ചന്ദ്രികയെ ഞാന്‍ ഉള്‍ക്കണ്ണില്‍ കാണുന്നുണ്ട്.

2015 ഡിസംബർ 25, വെള്ളിയാഴ്‌ച

പരമാര്‍ഥവും യാഥാര്‍ഥ്യവും

മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്, 

ഗുരു നിത്യചൈതന്യയതിയെ പരിചയപ്പെട്ട് 

അദ്ദേഹത്തോടൊത്തു ജീവിക്കുന്ന കാലത്ത്, 

പദ്യത്തിലെഴുതിയ ഒരു കവിതയുടെ 

ഇന്നെഴുതിയ പരാവര്‍ത്തനമാണിത്. 

ഒരു ലക്ഷ്യവുമില്ലാത്ത ഒരലച്ചിലായിരുന്നു, അത്.
നടന്നുതളര്‍ന്ന് എത്തിയത് ഒരു നാല്ക്കവലയില്‍.
അവിടെ നില്ക്കുമ്പോള്‍ ഒരു ഒരു വൃദ്ധന്‍,
ഞാന്‍ ചോദിക്കാതെതന്നെ,
വഴികള്‍ എങ്ങോട്ടൊക്കെ എന്നെനിക്ക് പറഞ്ഞുതന്നു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി:
നീ നിന്റെ വഴിക്കു പോയ്‌ക്കൊള്ളുക.
അവസാനം ഇവിടെ
നീ തിരിച്ചെത്തണം.
നീയിവിടെയിരുന്ന് ഞാന്‍ ചെയ്തതുതന്നെ ചെയ്യണം.

ഞാന്‍ ചോദിച്ചു:
ഒരു ചൂണ്ടുപലകയാകുകയാണോ എന്റെ സ്വധര്‍മം?
അദ്ദേഹം മറുപടി പറഞ്ഞു: 

അത് പരമപുരുഷാര്‍ഥം.
അതിനുമുമ്പ് നിന്റെ ജീവിതത്തിന്റെ 

അര്‍ഥം നീ കണ്ടെത്തണം:
അതിനു സഹായിച്ചക്കാവുന്ന ഒരു ഉപനിഷത്കഥ
ഞാന്‍ പറയാം. കേട്ടുകൊള്ളൂ:

നിന്നെപ്പോലെ പണ്ടും ഒരന്വേഷകനുണ്ടായിരുന്നു.
അവന്റെ പേര് ഭൃഗു.
ഭൃഗുവിന്റെ അച്ഛനും ഒരന്വേഷകനായിരുന്നു.
ഭൃഗു അച്ഛനോടു ചോദിച്ചു:
ഇവിടെയാകെ ഇരുളാണ്.
ആ ഇരുട്ടില്‍ അച്ഛന്‍ ജീവിക്കുന്നത്
ഒരു മെഴുകുതിരിപോലെയാണെന്ന് ഞാന്‍ കാണുന്നു.
അങ്ങയെ നയിക്കുന്ന വെളിച്ചം എന്താണ്?
വരുണന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:
എല്ലാ ജീവജാലങ്ങളും ജനിക്കാനും ജീവിക്കാനും മരിക്കാനും
അനിവാര്യമായ ഒരു പൊരുളുണ്ട്.
അതറിയാന്‍ തപസ്സിലൂടെയേ സാധിക്കൂ.
പോയി തപസ്സുചെയ്യുക.
 

ഭൃഗു തപസ്സുചെയ്യാന്‍പോയി.
ഉച്ചയായപ്പോഴേക്കും അവനു വിശപ്പുതുടങ്ങി.
വിശപ്പ് അസഹ്യമായി വളര്‍ന്നപ്പോള്‍
അവന് ഒരു ഉള്‍ക്കാഴ്ചകിട്ടി:
സകലതിനും സത്തയായി ഒരു പൊരുളുണ്ടെന്നും
തപസ്സിലൂടെ അതു കണ്ടെത്തണമെന്നും
അച്ഛന്‍ പറഞ്ഞത് ആഹാരത്തെപ്പറ്റിത്തന്നെയായിരിക്കും.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അന്നത്തില്‍നിന്നാണ്.
ചാകുന്നവ അന്നമായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അന്നംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
ആഹാരമില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, പ്രാണവായുവില്ലാതെ ഒരു മണിക്കൂറുപോലും
ജീവിക്കാനാവില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും പ്രാണനില്‍നിന്നാണ്.
ചാകുന്നവ പ്രാണനായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ പ്രാണന്‍തന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് വീണ്ടും ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
പ്രാണനില്ലെങ്കിലും കുറെ ദിവസം ജീവിക്കാം.
പക്ഷേ, മനസ്സില്ലാതെ ജീവിക്കുന്നതിന് യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും മനസ്സില്‍നിന്നാണ്.
ചാകുന്നവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍ 

ജീവിക്കുന്നവരുടെ മനസ്സില്‍
അവശേഷിക്കുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ മനസ്സുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
മനസ്സുണ്ടെങ്കിലും യാതൊരറിവുമില്ലാതെയോ
യാതൊരു ബോധവുമില്ലാതെയോ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും അറിവില്‍നിന്നാണ്.
ചാകുന്നവ അറിവായി മാറുകയും ചെയ്യുന്നു.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ അറിവുതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അതു തെറ്റെന്നു പറഞ്ഞില്ല.
എങ്കിലും തപസ്സു തുടരൂ എന്നു പറഞ്ഞ്
മകനെ വീണ്ടും യാത്രയാക്കി.

ഭൃഗു വീണ്ടും തപസ്സുചെയ്യാന്‍ പോയി.
അല്പം കഴിഞ്ഞപ്പോള്‍ അവന് ഒരു ഉള്‍ക്കാഴ്ചയുണ്ടായി:
അറിവുണ്ടെങ്കിലും യാതൊരു സുഖവുമില്ലാതെ
യാതൊരു സന്തോഷവുമില്ലാതെ ജീവിക്കുന്നതിന്
യാതൊരര്‍ഥവുമില്ലല്ലോ.
ഇവിടെ എല്ലാം ഉണ്ടാകുന്നതും
നിലനില്ക്കുന്നതും ആനന്ദത്തില്‍നിന്നാണ്.
അച്ഛന്‍ പറഞ്ഞ പരംപൊരുള്‍ ആനന്ദംതന്നെ.

അവന്‍ അച്ഛന്റെ അടുത്തേക്കു തിരിച്ചുചെന്നു,
കണ്ടെത്തിയതെന്താണെന്നു പറഞ്ഞു.
വരുണന്‍ അപ്പോള്‍ ഇങ്ങനെ പറഞ്ഞു:
നിനക്കു വേണ്ടത്ര അന്നവും പ്രാണനും അറിവും ലഭ്യമാകട്ടെ.
ഈ ഭൂമിയിലെ ജീവിതം അതിധന്യമാണെന്നറിഞ്ഞ്
ആനന്ദത്തോടെ ജീവിക്കാന്‍ നിനക്കു കഴിയട്ടെ!

കഥയെല്ലാം കേട്ടുകഴിഞ്ഞിട്ടും എനിക്ക് പിന്നെയും
ഒരു ചോദ്യംകൂടിയുണ്ടായിരുന്നു:

ഈ അറിവുകളും ബോധ്യമൊക്കെയുണ്ടായാലും
അയല്‍ക്കാരനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ
ജീവിക്കുന്നത് കഷ്ടമല്ലേ?

പരമാര്‍ഥമറിയുന്നവര്‍ അങ്ങനെ ജീവിക്കാനിടയില്ല.
അവര്‍ അപരന്റെ ദുഃഖങ്ങള്‍ അകമേ അറിഞ്ഞ്
അഹമെന്ന ഭാവവും സ്വാര്‍ഥവും വിട്ടവരായിരിക്കും.

അപ്പോള്‍ ഞാന്‍ പറഞ്ഞു:
അങ്ങനെയുള്ള ആരെയും ഞാന്‍
ഇവിടെയെങ്ങും കാണുന്നില്ലല്ലോ.

ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
കണ്ണടകളാണ് പ്രശ്‌നം.
നഗ്നനേത്രങ്ങളുപയോഗിച്ച് എല്ലാം കാണാന്‍ നോക്കൂ!

 

2015 ഡിസംബർ 23, ബുധനാഴ്‌ച

രതി


അരതി മരണമാ,ണിന്ദ്രിയങ്ങള്‍ തുറ-
ന്നിടുക, മലരുകള്‍ പുഞ്ചിരിച്ചീടവെ
അവയിലഭിരമി,ച്ചാസ്വദി,ച്ചെന്തിലും
ഇഴുകിയൊഴുകിയാ സത്തയായ്ത്തീരുക!

2015 ഡിസംബർ 19, ശനിയാഴ്‌ച

ഗുരുമിഴി

ശാന്തി തേടുന്നവര്‍ നിന്നടുത്തെത്തുന്ന-
തെന്തുകൊണ്ടെന്നിന്നറിഞ്ഞു:
ഒക്കേയ്ക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുംവിധത്തിലുള്‍ക്കണ്‍കള്‍
എന്നും തുറന്നുവച്ചാം ചരിക്കുന്നു, നിന്‍
കണ്ണിലെ കണ്ണാടി കാന്തം!

നീ കാണുമെന്നെ ഞാന്‍ കാണുവാന്‍ നിന്മിഴി-
ക്കണ്ണാടിയില്‍ നോക്കിനിന്നാല്‍
എന്നുമെനിക്കാവുമെന്നറിയിച്ചു നീ
എന്നോടു ചൊല്ലുന്ന മന്ത്രം
'നീയതുതന്നെ'യെന്നാവാം, 'അഹം സര്‍വ'-
മെന്നാണു ഞാന്‍ കേട്ടിടുന്നു!
എന്നിലെ നിന്നെ ഞാനക്ഷരാര്‍ഥത്തിലെന്‍
ഉള്ളിലായ് കാണ്‍കെയെത്തുന്നു
സ്വര്‍ഗരാജ്യം ഭൂവി, ലെന്നില്‍ നീയില്ലെന്നു
കാണുവാന്‍ പിന്നെയാവില്ല!

എന്നുള്ളിലാണിനി ദൈവത്തിനുള്‍ക്കണ്ണു-
മെന്നറിയിക്കുമാചാര്യന്‍
എന്നുള്ളിലുള്ള കണ്ണാടി, ഞാന്‍ നോക്കവെ
പുഞ്ചിരിക്കും പ്രതിബിംബം!

2015 ഡിസംബർ 17, വ്യാഴാഴ്‌ച

ഗുരുവും വലയും


ഈയിടെ ഒരു വലവില്പനക്കാരനെ ഞാന്‍ കണ്ടു.
വലവില്പനയാണ് തന്റെ സ്വധര്‍മമെന്നും
വലവീശലോ മീന്‍പിടുത്തമോ തന്റെ ധര്‍മമല്ലെന്നും അയാള്‍ പറഞ്ഞു.
ഞാന്‍ സംശയിച്ചു: 

ഗുരുക്കന്മാര്‍ ചെയ്യുന്നതും ഇതുതന്നെയല്ലേ?
ഒരു സ്‌നേഹിതനോട് ഇതു പറഞ്ഞപ്പോള്‍
അദ്ദേഹം നാരായണഗുരുവിന്റെ ഒരു ശ്ലോകം ഉദ്ധരിച്ചു:

അപരനുവേണ്ടിയഹര്‍നിശം പ്രയത്‌നം
കൃപണതവിട്ടു കൃപാലു ചെയ്തിടുന്നു
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്‍മമവന്നുവേണ്ടിമാത്രം!

അതു കേട്ടപ്പോള്‍ എന്റെ മനസ്സില്‍ നാരായണഗുരുവിന്റെ
അനുകമ്പാദശകത്തിലെ ആദ്യശ്ലോകം ഓര്‍മവന്നു:

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.

അതിന്റെ തുടര്‍ച്ചയായി കുറെ ചോദ്യങ്ങള്‍ ഉള്ളില്‍നിന്ന് ഉയര്‍ന്നുവന്നു:

വലയില്‍പ്പെടുന്നവര്‍ക്ക് വലവില്പനക്കാരനും
വലവീശിയ ആളെപ്പോലെതന്നെയല്ലേ?
വലയില്‍പ്പെട്ടയാള്‍ക്ക് 

വലയില്‍നിന്നു രക്ഷപ്പെടുക എന്ന്  സ്വന്തം ലക്ഷ്യം പരിമിതമായിപ്പോകുയില്ലേ?
അതിനൊക്കെയിടയാക്കുന്ന വലവില്പന എങ്ങനെ ഗുരുധര്‍മമാകും? 

2015 ഡിസംബർ 6, ഞായറാഴ്‌ച

മര്‍ത്യരാരുമന്യരല്ല

 James Kirkup

പരിഭാഷ: ജോസാന്റണി

അന്യരല്ലിങ്ങു മര്‍ത്യരാരും - പര-
ദേശമായൊരു ദേശവുമില്ലിനി.
വേഷമേതിന്റെയുള്ളിലുമുള്ളതാം
ദേഹവും പ്രാണവായുവുമൊന്നുതാന്‍!
    സോദരര്‍ ദൂരെയാകിലും സഞ്ചരി-
    ച്ചീടുമാ മണ്ണു ഭൂവിതില്‍ത്തന്നെയാം.
    നമ്മളെന്നപോലേവരും, സൂര്യനും
    പ്രാണവായുവും വെള്ളവും, ദീര്‍ഘമാം
    യുദ്ധശൈത്യം പനിക്കവെ, അന്നവും
    വേണമെന്നുള്ള ബോധ്യം നിറഞ്ഞവര്‍!!
    നമ്മുടേതാണവര്‍തന്‍ കരങ്ങളും
    ജീവിതങ്ങള്‍ നാം വായിച്ചു നോക്കുകില്‍
    നമ്മുടേതുപോല്‍തന്നെയാണങ്ങവര്‍
    പാടുപെട്ടു ജീവിച്ചിടും ജീവിതം.
ഓര്‍ക്കുവിന്‍ നമ്മുടേതുപോല്‍തന്നെയാം
അങ്ങുണര്‍ന്നിരുന്നീടില്‍, ഉറങ്ങിലും,
കണ്ണുകള്‍, വിജയിക്കുവാന്‍ ശക്തിയായ്,
സ്‌നേഹമാണേതു വീട്ടിലും നാട്ടിലും.
    ഏവരും കണ്ടറിഞ്ഞു ഗ്രഹിപ്പതാം
    ജീവിതത്തിന്നൊരേ മുഖം തന്നെയാം!

ഓര്‍മയില്‍ വയ്ക്ക നാ: മെപ്പൊഴാകിലും
സോദരദ്വേഷപാഠങ്ങള്‍ കേള്‍ക്കവെ
നാം സ്വയം നിസ്വരാകയാം, നാം കുഴി-
കുത്തിയിട്ടതില്‍ വീഴ്കയാം, നമ്മളെ-
ത്തന്നെ നാം പഴിചാരി വിധിക്കയാം.
    പോരടിക്കുവാന്‍ കൈകളിലായുധം
    ഏന്തുവോര്‍ ഭൂമിദേവിയെ, നമ്മുടെ
    നിര്‍മലം പ്രാണവായുവെ. കൊല്ലുവോര്‍.
അന്യമല്ലല്ലൊ ദേശമൊന്നും, പര-
ദേശിയല്ലല്ല മര്‍ത്യരെങ്ങാകിലും!        
               

2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

അന്ധത


ഔഷധമില്ലാ രോഗം നമ്മുടെ-
യന്ധതമാത്രം, കണ്ണില്ലാത്തവ-
നെങ്ങനെ കാഴ്ച കൊടുക്കാനാവും?
കാഴ്ചപ്പൊരുളറിയിക്കാനാവും?

സൂര്യനുമതിലെക്കിരണസഹസ്രവു-
മവയരുളുന്ന മനോഹരലോകവു-
മിരുളല്ലെന്നറിയിച്ചാല്‍ മതിയോ
കണ്ണില്ലാത്തവനനുഭവമാകാന്‍?

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പ്രായം

ഗുരു നിത്യചൈതന്യയതിയുടെ 
റുപതാം പിറന്നാളിന് 
ഞാനെഴുതി സമര്‍പ്പിച്ചതാണ്  ഈ കവിത

അറുപതായ് വയ, സ്സൊരു നിലാവുപോല്‍
വിരിയുമീമദുസ്മിതാര്‍ദ്രമൗനത്തി-
ന്നറിവി.നെന്നിലേക്കൊഴുകിടുന്നൊരീ
യരുളി, നി, ല്ലിതാം ഉലകിലെ മിഥ്യ!
സമയവും ദിശാവിശേഷഭാവമാ-
യമര്‍ന്നുണര്‍ന്നിടുമുലകും കായവും
മനസ്സിനുണ്മയായ് കിനാവുപോലെയാം
ഉണര്‍വിലും നമ്മളനുഭവിപ്പതെ-
ന്നറിഞ്ഞിടാതെയാം മൊഴിഞ്ഞിടുന്നിവര്‍:
'അറുപതായ് പ്രായ, മതൊന്നു കൊണ്ടാടാം!'
അഹത്തിനില്ലകം പുറങ്ങളെന്നറി-
ഞ്ഞഖണ്ഡബോധത്തിലലിഞ്ഞൊഴുകുവാന്‍
ഇതൊക്കെയേകമായ് , സുതാര്യമായ്, സത്യ-
സ്മിതങ്ങളായ്, ഹര്‍ഷ നടനഭാവമായ് 
കൊരുത്ത ദിക്കിതിന്‍ വെളിച്ചം കാണുവാന്‍
അരുള്‍ തരുന്നൊരീ ഗുരുവിനോ പ്രായം?
വയസ്സുനമ്മളെ ഭരിക്കയാലല്ലോ 
ഭയം; ഗുരോ ഞങ്ങള്‍ക്കഭയമായിടൂ!!

2015 സെപ്റ്റംബർ 2, ബുധനാഴ്‌ച

പ്രണയബുദ്ബുദം

''ചെറിയതാം പരമാണുവിലും ചെറു-
തിവിടെ ഞാനല്ലൊ, നിന്നുള്ളിലുള്ളൊരാ
അനുപമാനന്ദസിന്ധുവിലുള്ളതാം
കുമിളയില്‍ ബിന്ദുവായുള്ളൊരെന്നിലും
ചെറിയതെന്തുണ്ടു?''  ''നീയെന്നില്‍ - എന്നിലെ
പ്രണയസാഗരബുദ്ബുദമാകിലും
അതിലെനിക്കെന്റെ ലോകമായ് നീ പ്രതി-
ഫലിതമാകവെ നീയനന്താലയന്‍!''

2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

നിത്യദര്‍ശനം: ഓണപ്പൊരുള്‍*

നിത്യദര്‍ശനം: ഓണപ്പൊരുള്‍*: തിരുവോണം മലയാളികളുടെ മന- മിരുഭാവങ്ങളൊരേസമയ , ത്തൊരു മുഖമേയിരുവശമാ , യണിയുന്നൊരു പെരുനാള്‍ , കപടം തന്‍ പെരുനാള്‍! ഒരു പൊളി...

2015 ഏപ്രിൽ 8, ബുധനാഴ്‌ച

അറുപതായാല്‍

''അറുപതായ്, പിറുപിറുക്കന്നതെന്താണു നീ?''
''അറിവിലും നെറിവിലും നിറവു കണ്ടീടവെ
വെറുതെ വാര്‍ധക്യമായ് എന്നു ചൊല്ലുന്നിവര്‍
പിറുപിറുക്കാതിരിക്കാനെനിക്കാവുമോ?
അറിയുന്നു ഞാ, നെനിക്കിനിയാണു നിസ്വാര്‍ഥ-
മുറവയായ് നിഷ്‌കാമ കര്‍മാര്‍ഥ നിര്‍വൃതി:
- സാലോക്യ, സാമീപ്യ, സാരൂപ്യ, സായൂജ്യ-
മാലോചനാമൃതം - ആനന്ദദായകം!! ''